ചൊവ്വാഴ്ച രാവിലെ വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് മോദി ഗാന്ധി നഗറിലെ തന്റെ വീട്ടിൽ എത്തുകയും അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു.  

അഹമ്മദാബാദ്: രാജ്യം മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കുമ്പോൾ പരീക്ഷ എഴുതാൻ പോകുന്ന പ്രിതീതിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വർഷത്തെ പഠനം കഴിഞ്ഞ് വാർഷിക പരീക്ഷ എഴുതുന്നതിനായി പരീക്ഷാ ഹാളിലേക്ക് പോകുന്നത് പോലെയാണ് മോദി പോളിങ് ബൂത്തിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെ വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് മോദി ഗാന്ധി നഗറിലെ തന്റെ വീട്ടിൽ എത്തുകയും അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു. 

പത്ത് മിനിറ്റോളം വീട്ടിൽ ചെലവഴിച്ച മോദിക്ക് ഹീരാബെൻ വളരെ സവിശേഷമായൊരു സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ നല്‍കിയത് പോലെയുള്ള സമ്മാനമല്ല നല്‍കിയത്. ഇത്തവണ ഒരു ഷാൾ ആണ് മോദിക്ക് ഹീരാബെന്‍ സമ്മാനമായി നൽകിയിരിക്കുന്നത്. എന്നാലത് വെറുമൊരു ഷാളല്ല. ആ ഷാളിന് പിന്നിലൊരു കഥയുണ്ട്. 

പാവഗധിലെ ശക്തി പീത് ക്ഷേത്രത്തിൽ പൂജിച്ച മഹാകാളിയുടെ ഷാളായിരുന്നു മോദിക്ക് അമ്മ സമ്മാനമായി നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മോദിക്ക് അമ്മ സമ്മാനം നൽകിയിരുന്നു. ഗുജറാത്തിലെ 26 സീറ്റിലും ബിജെപി ജയിക്കുന്നതിന് 500 രൂപയുടെ നോട്ടും മധുരപലഹാരങ്ങളുമാണ് നൽകിയത്. അഹമ്മദാബാദിലായിരുന്നു മോദിയുടെ വോട്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തിനൊപ്പം വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നു. 