രണ്ട് അപരൻമാരെക്കൂടാതെ തൃശൂർ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ജനവിധി തേടാൻ ഇറങ്ങുന്നുണ്ട്. 

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രണ്ട് അപരൻമാർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുൽ ഗാന്ധിയും തമിഴ്നാട് സ്വദേശി കെ രാകുൽ ഗാന്ധിയുമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍റെ അപരൻമാരായി മത്സരിക്കുന്നത്.

രാഹുൽഗാന്ധിക്ക് ഡമ്മി സ്ഥാനാർത്ഥിയില്ല. രണ്ട് അപരൻമാരെക്കൂടാതെ തൃശൂർ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ജനവിധി തേടാൻ ഇറങ്ങുന്നുണ്ട്.

ഇന്ന് രാവിലെ പതിനൊന്നരയോടെ വയനാട് കലക്ട്രേറ്റിലെത്തി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്.

എൽഡിഎഫിന്‍റെ പിപി സുനീറും എൻഡിഎയുടെ തുഷാർ വെള്ളാപ്പള്ളിയുമാണ് വയനാട്ടിൽ രാഹുലിന്‍റെ മുഖ്യ എതിരാളികൾ. ആകെ 23 സ്ഥാനാർത്ഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്.