ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റിൽ ജനവിധി തേടും
ഡിഎംഡികെയ്ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായക കക്ഷി പാർട്ടികളും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്‍റെ ഭാഗമായി ജനവിധി തേടും.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ നടത്തിയ അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ഡിഎംഡികെയ്ക്ക് നാലു സീറ്റുകൾ നൽകാൻ തീരുമാനമായത്.
ആഴ്ചകളോളം തുടർന്ന ചർച്ചകൾക്ക് ശേഷമാണ് ഡിഎംഡികെ അണ്ണാഡിഎംകെ സഖ്യത്തിൽ ഔദ്യോഗിക ധാരണയായത്. ഡിഎംഡികെയ്ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായക കക്ഷി പാർട്ടികളും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്‍റെ ഭാഗമായി ജനവിധി തേടും. ഇത് മൂന്നാം തവണയാണ് തമിഴ്നാട്ടിൽ ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു.