ആന്ധ്രപ്രദേശിൽ വോട്ട് ചെയ്യാൻ ആളുകൾ കാത്തു നിന്നത് രാത്രി ഒരു മണിവരെ
ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ, കർണൂൽ എന്നിവിടങ്ങളിലാണ് രാത്രി ഒരു മണിവരെയും വോട്ട് രേഖപ്പെടുത്താൻ ആളുകൾ കാത്തുനിന്നത്. വൈകുന്നേരം ആറ് മണിമുതലാണ് വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് ഇവിടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടത്.
അമരാവതി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ ആന്ധ്രാപ്രദേശിലെ പല ബൂത്തുകളിലും പോളിംഗ് അർദ്ധരാത്രിക്ക് ശേഷവും നീണ്ടുപോയതായി റിപ്പോർട്ട്. കള്ളവോട്ട് ചെയ്യാനെത്തിയതുൾപ്പെടെ ഇവിടങ്ങളിൽ പരക്കെ അക്രമങ്ങളും നടന്നിരുന്നു. സംഘർഷ മേഖലകളിൽ ബിഎസ് എഫ് ആകാശത്തേയ്ക്ക് വെടിവച്ചാണ് പരിസരം ശാന്തമാക്കിയത്. ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ, കർണൂൽ എന്നിവിടങ്ങളിലാണ് രാത്രി ഒരു മണിവരെയും വോട്ട് രേഖപ്പെടുത്താൻ ആളുകൾ കാത്തുനിന്നത്. വൈകുന്നേരം ആറ് മണിമുതലാണ് വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് ഇവിടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടത്. എൺപത് ശതമാനത്തിലധികം പോളിംഗാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തകരാറുകൾ സംഭവിച്ചതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. പോളിംഗ് ബൂത്തുകളിൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോളിങ് ബൂത്തുകളില്‍ ആറ് മണിക്ക് ശേഷവും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ 400 ഓളം പോളിങ് ബൂത്തുകളിൽ ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ടുചെയ്യാനാകാതെ ആളുകള്‍ തിരിച്ചുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പോളിംഗ് ബൂത്തുകളിൽ നേരിട്ട പ്രധാന പ്രതിസന്ധി വോട്ടിംഗ് മെഷീനുകളുടെ തകരാറായിരുന്നു. റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. 150 പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.