വടകരയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി; സജീവ് മാറോളിയും പിന്മാറി, സാധ്യത കെ പ്രവീണ്‍ കുമാറിന്
മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച രമേശ് ചെന്നിത്തലയോടും മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇനി രാഹുല്‍ ഗാന്ധി എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മുല്ലപ്പള്ളി.
ദില്ലി: ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ വടകരയിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച രമേശ് ചെന്നിത്തലയോടും മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇനി രാഹുല്‍ ഗാന്ധി എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മുല്ലപ്പള്ളി.
മുല്ലപ്പള്ളി രാമചന്ദ്രനോട് ദില്ലിയിൽ തങ്ങാൻ ഹൈക്കമാന്‍റ് നിർദേശിച്ചിട്ടുണ്ട്. വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന സമ്മർദ്ദം ഹൈക്കമാന്‍റിന് മേൽ സജീവമാക്കുന്നതിനും വയനാട് സ്ഥാനാർത്ഥി നിർണ്ണയം ഹൈക്കമാൻറിന് വിട്ട സാഹചര്യത്തിലുമാണിത്. അതേസമയം സാധ്യാതാ പട്ടികയിലുണ്ടായിരുന്ന സജീവ് മാറോളിയും വടകരയിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. പിന്മാറിയതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്നാണ് സജീവ് മാറോളിയുടെ ആവശ്യം.
ഇതോടെ മുല്ലപ്പള്ളിയല്ലെങ്കില്‍ മറ്റാരെന്ന ചോദ്യത്തിന് കെ പ്രവീൺകുമാറിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രവീണ്‍ കുമാര്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. തർക്കം തുടരുന്ന വയനാട്, വടകര അടക്കമുള്ള നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. 56 സീറ്റുകളിലേയ്ക്കുള്ള പാർട്ടി സ്ഥാനാര്‍ത്ഥികളെ ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ സ്ഥാനാര്‍ത്ഥികൾ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
ദുർബല സ്ഥാനാര്‍ത്ഥിയെ നിർത്തിയാൽ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം സ്ഥാനാര്‍ത്ഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് ആർഎംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.