പോളിങ് ദിവസം രാവിലെ 11 മണിയോടെ  സ്വന്തം ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലെ വീട്ടിലെത്തിയ യൂസഫലി നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

തൃശ്ശൂര്‍: ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും കൊട്ടിക്കലാശത്തിനും ശേഷം കേരളം വിധിയെഴുതുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. തിരക്കുകള്‍ക്കിടയിലും വോട്ടവകാശം നിര്‍വഹിക്കാന്‍ എത്തിയവരില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി താരങ്ങളുമുണ്ട്. വോട്ട് രേഖപ്പെടുത്താനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി താണ്ടിയത് ഏകദേശം 2920 കിലോമീറ്ററാണ്. മലേഷ്യയിലായിരുന്ന യൂസഫലി കോലാലംപൂരില്‍ നിന്ന് വോട്ടെടുപ്പിന് തലേദിവസം തന്നെ കൊച്ചിയിലെത്തി.

പോളിങ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലെ വീട്ടിലെത്തിയ യൂസഫലി നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്കൂളിലെ 115-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ ഷാബിറയോടൊപ്പമാണ് യൂസഫലി വോട്ട് ചെയ്യാനെത്തിയത്. രണ്ടാം തവണയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നതെന്ന് പറഞ്ഞ യൂസഫലി ഉച്ചയോടെ അബുദാബിക്ക് മടങ്ങി.