എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ആയി കാംപ്ബെൽ വിൽസൺ സ്ഥാനമേറ്റേക്കും. സിങ്കപ്പൂർ എയർലൈനിൽ ദീർഘകാലം പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചു

ദില്ലി: എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ആയി കാംപ്ബെൽ വിൽസൺ സ്ഥാനമേറ്റേക്കും. സിങ്കപ്പൂർ എയർലൈനിൽ ദീർഘകാലം പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ എയർ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ സൺസാണ് മെയ് 12 ന് കാംപ്ബെൽ വിൽസണിനെ എയർ ഇന്ത്യ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയിച്ചത്.

സിങ്കപ്പൂർ എയർലൈനിന്റെ ബജറ്റ് വിമാനക്കമ്പനിയായിരുന്ന സ്കൂട്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂൺ 15 നാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് വിരമിച്ചത്. പിന്നീട് ജൂൺ 20 ന് ദില്ലിയിലെ എയർ ഇന്ത്യ ആസ്ഥാനത്ത് ഇദ്ദേഹം വന്നിരുന്നു. അതിന് ശേഷം ഇന്ത്യയൊട്ടാകെ എയർ ഇന്ത്യയുടെ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ആവശ്യമായിരുന്നു. ഇന്ത്യാക്കാരനാണെങ്കിലും വിദേശ പൗരനാണെങ്കിലും വിമാനക്കമ്പനികളിൽ ഉന്നത പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവർക്ക് സുരക്ഷാ ക്ലിയറൻസ് ഇല്ലാതെ പ്രവർത്തിക്കാനാവില്ല.

Read more:സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

സിങ്കപ്പൂർ എയർലൈൻസിൽ 1996 ലാണ് വിൽസൺ ജോലിക്ക് ചേർന്നത്. അന്ന് മാനേജ്മെന്റ് ട്രെയിനീ എന്ന തസ്തികയിലാണ് പ്രവർത്തനം തുടങ്ങിയത്. ന്യൂസിലാന്റിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിച്ചു. പിന്നീട് സിങ്കപ്പൂർ എയർലൈൻ സ്കൂട്ട് എന്ന ബജറ്റ് എയർലൈൻ കമ്പനിക്ക് തുടക്കം കുറിച്ചപ്പോൾ അതിന്റെ സിഇഒ ആയി തിരഞ്ഞെടുത്തതും കാംപ്ബെൽ വിൽസണിനെയാണ്. 2016 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. 

പിന്നീട് സിങ്കപ്പൂർ എയർലൈനിന്റെ സെയിൽസ് ആന്റ് മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പിന്നീട് 2020 ഏപ്രിൽ മാസത്തിൽ സ്കൂട്ടിന്റെ സിഇഒ സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചെത്തി. എയർ ഇന്ത്യയെ നയിക്കാനുള്ള ഓഫർ മുന്നിലെത്തിയതോടെയാണ് അദ്ദേഹം സ്കൂട്ടിന്റെ ചുമതലയൊഴിഞ്ഞതെന്നാണ് വിവരം.