റിലയൻസിനെയും ടാറ്റയെയും മറികടക്കാൻ ആമസോൺ; ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ആലോചന
ഇന്ത്യയിലെ അതിവേഗം വളരുന്ന മരുന്ന് വിപണിയിലെ റിലയൻസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സ്വാധീനം മറികടക്കാനാണ് നീക്കം.
ബെംഗളൂരു: ഇ-കൊമേഴ്സ് രംഗത്തെ ആഗോള ഭീമൻ കമ്പനിയായ ആമസോൺ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഫാർമസി ശൃംഖലയായ അപോളോ ഫാർമസിയിൽ 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് നീക്കം. ഇന്ത്യയിലെ അതിവേഗം വളരുന്ന മരുന്ന് വിപണിയിലെ റിലയൻസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സ്വാധീനം മറികടക്കാനാണ് നീക്കം.
ഈ ഇടപാടിനെ കുറിച്ച് നേരിട്ടറിവുള്ള രണ്ട് പേരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ മരുന്നുകളുടെ ഡെലിവറി ശൃംഖല ആമസോണിനുണ്ട്. എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസ്, ഓൺലൈൻ ഫാർമസി കമ്പനിയായ നെറ്റ്‌മെഡ്‌സിൽ ഭൂരിഭാഗം ഓഹരി വാങ്ങിയിരുന്നു. ടാറ്റ ഗ്രൂപ്പാകട്ടെ ഇ-ഫാർമസി കമ്പനിയായ 1എംജിയിൽ ഭൂരിഭാഗം ഓഹരി വാങ്ങാനുള്ള ചർച്ചയിലാണ്.
അപ്പോളോ ഫാർമസിയുടെ ഉടമകളായ അപ്പോളോ ഹോസ്പിറ്റൽസും ആമസോൺ കമ്പനിയും പുതിയ വാർത്തയോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.