ഡിഎംആർസിക്കെതിരായ കേസ് ജയിച്ചതിൽ ഓഹരി ഉടമകളോട് സന്തോഷം പങ്കിട്ട് അനിൽ അംബാനി
ദില്ലി മെട്രോ റെയിൽ കോർപറേഷനെതിരായ കേസ് ജയിച്ചതിൽ ഓഹരി ഉടമകളുമായി സന്തോഷം പങ്കിട്ട് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ചെയർമാൻ അനിൽ അംബാനി.
മുംബൈ: ദില്ലി മെട്രോ റെയിൽ കോർപറേഷനെതിരായ കേസ് ജയിച്ചതിൽ ഓഹരി ഉടമകളുമായി സന്തോഷം പങ്കിട്ട് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ചെയർമാൻ അനിൽ അംബാനി. ഡിഎംആർസിയിൽ നിന്ന് കിട്ടുന്ന തുക നിലവിലെ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ ഡിഎംആർസിയിൽ നിന്നും 7100 കോടി രൂപ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കിട്ടും. ഈ തുക കമ്പനിയുടെ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കും. കമ്പനിയുടെ സംയോജിത ബാധ്യത 14260 കോടി രൂപയും
സ്റ്റാന്റ്എലോൺ ബാധ്യത 3808 കോടിയുമാണ്. ഈയിടെ കമ്പനി പ്രമോട്ടർ ഗ്രൂപ്പായ വിഎസ്എഫ്ഐ ഹോൾഡിങ് കമ്പനിയിൽ നിന്നും 550 കോടി രൂപ സ്വീകരിച്ചിരുന്നു.
ദില്ലി ആഗ്ര ടോൾ റോഡിന്റെ മുഴുവൻ ഓഹരിയും കഴിഞ്ഞ വർഷം റിലയൻസ് ഇൻഫ്ര, ക്യൂബ് ഹൈവേസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ III പ്രൈവറ്റ് ലിമിറ്റഡിന് 3600 കോടി രൂപയ്ക്ക് നൽകിയിരുന്നു. വരും കാലത്ത് ഊർജ്ജ വിതരണ ബിസിനസ് രംഗത്താണ് റിലയൻസ് ശ്രദ്ധയൂന്നാൻ പോകുന്നതെന്നും കേന്ദ്രസർക്കാരിന്റെ പുതിയ വൈദ്യുതി ബിൽ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. റിലയൻസ് പവർ
2020-21 വർഷത്തിൽ ബാധ്യത 3100 കോടിയായി കുറച്ചിരുന്നുവെന്നും, 2021-22 കാലത്ത് 3200 കോടി രൂപയോളമുള്ള വായ്പ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.