35 വര്‍ഷം മുന്‍പത്തെ വിലയിലേക്ക് കൂപ്പുകുത്തി ഏലയ്ക്ക; കര്‍ഷകരും കച്ചവടക്കാരും പ്രതിസന്ധിയില്‍
കൊവിഡിനെ തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാൻ പ്രധാന കാരണം. ഒമിക്രോൺ വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാൻ തുടങ്ങി.
സുഗന്ധ റാണിയായ ഏലക്കയുടെ (Cardamom) വില കുത്തനെ ഇടിഞ്ഞു. രണ്ടു വർഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നയിടത്ത് 700 ലേക്കാണ് വില (Cardamom Price) കുത്തനെ ഇടിഞ്ഞത്. ഇതോടെ ഏല കർഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലായി. 2020 ജനുവരിയിൽ ഒരു കിലോ ഏലക്കായ്ക്ക് 5000 രൂപക്ക് മുകളിലാണ് കർഷകർക്ക് ലഭിച്ചിരുന്നത്. 2019 ൽ ഒരു ദിവസം ഏലക്ക വില 7000 രൂപ വരെ എത്തി. 2020 നവംബർ മുതലാണ് ഏലത്തിൻറെ വിലയിടിഞ്ഞു തുടങ്ങിയത്.
കൊവിഡിനെ (Covid19) തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാൻ പ്രധാന കാരണം. ഒമിക്രോൺ (Omicron) വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാൻ തുടങ്ങി. 600 മുതൽ 700 രൂപവരെ മാത്രമാണ് കർഷകർക്കിപ്പോൾ കിട്ടുന്നത്. 35 വർഷം മുൻപത്തെ വിലയിലേക്കാണ് നിലവില്‍ ഏലയ്ക്കാ വില കൂപ്പു കുത്തിയിരിക്കുന്നത്.
ഉൽപ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും വില കിട്ടിയാലേ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. വിദേശ രാജ്യങ്ങൾ ഏലം വാങ്ങിത്തുടങ്ങാത്തതാണ് വിലത്തകർച്ചക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ ആഭ്യന്തര കയറ്റുമതി പോലും നിലക്കുന്ന സ്ഥിതിയാകും.
വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും കൂടിയ വിലക്ക് വാങ്ങിയത് വിൽക്കാനാകാതെ കച്ചവടക്കാരും വൻതോതിൽ ഏലം സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ വിപണിയിൽ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതു മൂലം അടുത്ത സമയത്തൊന്നും ഏലത്തിന്റെ വില കൂടാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
മദ്യത്തിന് വില കൂടുമോ? വിതരണ കമ്പനികളിൽ നിന്ന് കൂടുതൽ വിഹിതം ഈടാക്കാൻ ബവ്കോ
സംസ്ഥാനത്ത് കൂടുതല്‍ വില്‍പ്പനയുള്ള മദ്യവിതരണ കമ്പനികളില്‍ നിന്നും സ്ലാബ് അടിസ്ഥാനത്തില്‍, കൂടുതല്‍ വിഹിതം ഈടാക്കാന്‍ ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതടക്കമുള്ള പരിഷ്കാര നടപടികള്‍ ഉള്‍പ്പെടുത്തിയ പര്‍ച്ചേസ് കരാറിന് ബവ്കോ ടെണ്ടര്‍ ക്ഷണിച്ചു. ബിവറേജസ് കോർപ്പറേഷന്‍റെ ഈ നീക്കം മദ്യത്തിന്‍റെ വില വര്‍ദ്ധനയ്ക്ക് വഴിവക്കുമെന്നും, വില കുറഞ്ഞ മദ്യം കിട്ടാതാകുമെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കാനും, വരുമാന നഷ്ടം തടയാനുമാണ് പുതിയ പരിഷകാരമെന്ന് ബവ്കോ വിശദീകരിക്കുന്നു.