റെസ്റ്റോറന്റുകൾക്കുള്ള 'നോ സർവീസ് ചാർജ്' മാർഗ നിർദേശങ്ങൾക്ക് സ്റ്റേ
ആഡംബര ഹോട്ടലുകളടക്കം സർവീസ് ചാർജിന്‍റെ പേരില്‍ ഉപഭോക്താവില്‍നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു പുതിയ മാർഗനിർദേശങ്ങൾ എത്തിയത്.
ദില്ലി: ഉപഭോക്താക്കളോട് ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് (Service cahrge) ഈടാക്കരുത് എന്ന മാർഗ നിർദേശങ്ങൾക്ക് സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളാണ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുത് എന്ന ജൂലൈ നാലിലെ മാർഗനിർദേശങ്ങളെ ചോദ്യം ചെയ്ത് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻആർഐ) ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും നൽകിയ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
Read Also: 'ചെറുകിട, കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല': ധനമന്ത്രി
സർവീസ് ചാർജുകൾ അല്ലെങ്കിൽ നിർബന്ധിത ടിപ്പ് ഈടാക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ജൂണിൽ, ഉപഭോക്തൃകാര്യ മന്ത്രാലയം റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും സർവീസ് ചാർജ് ഈടാക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ, വ്യക്തമായ മാർഗനിർദേശങ്ങളൊന്നും നൽകിയിരുന്നില്ല. കൂടാതെ സേവനങ്ങൾക്കുള്ള നിരക്ക് "നിയമപരമാണ്" എന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) വാദിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാർഗനിർദേശങ്ങൾ ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
ആഡംബര ഹോട്ടലുകളടക്കം സർവീസ് ചാർജിന്‍റെ പേരില്‍ ഉപഭോക്താവില്‍നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിർദേശം. അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവിലുണ്ട്.
ഏതെങ്കിലും ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ടിപ്പ് വാങ്ങുകയോ സർവീസ് ചാർജ് ഈടാക്കുകയോ ചെയ്താൽ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) പരാതി നല്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. പരാതി വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഇ-ദാഖിൽ പോർട്ടൽ വഴി ഇലക്ട്രോണിക് ആയി പരാതി സമർപ്പിക്കാം എന്നും ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.