WFH : വർക്ക് ഫ്രം ഹോം സംവിധാനത്തിന് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു
2020-ൽ കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ രാജ്യത്തെ കോടിക്കണക്കിനാളുകൾ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വരികയാണ്.
ദില്ലി: വർക്ക് ഫ്രം ഹോമിന് നിയമപരിരക്ഷ നൽകാൻ നീക്കം തുടങ്ങി കേന്ദ്രസർക്കാർ. ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ചട്ടക്കൂട് കൊണ്ടുവന്നേക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ കൊണ്ടു വരാനാണ് നീക്കം. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് ചെലവുകൾ ആര് വഹിക്കണമെന്നത് സംബന്ധിച്ചും പുതിയ നിയമത്തിൽ വ്യവസ്ഥകൾ തയ്യാറാക്കിയേക്കും.
2020-ൽ കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ രാജ്യത്തെ കോടിക്കണക്കിനാളുകൾ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വരികയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ഇവരിൽ വലിയ ഒരു വിഭാഗം ഇനിയും ഓഫീസുകളിലേക്ക് എത്തിയിട്ടില്ല. കൊവിഡിൻ്റെ തുടർതരംഗങ്ങളും ഷിഫ്റ്റിംഗ് ബുദ്ധിമുട്ടുകളും ഇതിനു കാരണമായിട്ടുണ്ട്. വർക്ക് ഫ്രം ഹോമിലേക്ക് മാറിയിട്ടും ദൈനംദിന പ്രവർത്തനങ്ങൾ വലിയ മുടക്കമില്ലാതെ നടന്നുവെന്ന ഭൂരിപക്ഷം കമ്പനികളുടേയും വിലയിരുത്തൽ.
വീട്ടമ്മമാരടക്കമുള്ള വനിതാ ജീവനക്കാർ വർക്ക് ഫ്രം ഹോം കൂടുതലായി ഉപയോഗപ്പെടുത്തുന്നു പ്രവണതയും നിലവിലുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനത്തെക്കുറിച്ച് ജീവനക്കാർക്കിടയിൽ നടന്ന ചില ഓൺലൈൻ സർവ്വേകളിൽ പക്ഷേ ഓഫീസിലും വർക്ക് ഫ്രം ഹോമിലുമായി ജോലി തുടരാനുള്ള താത്പര്യമാണ് ആളുകൾ പ്രകടിപ്പിച്ചത്. വർക്ക് ഫ്രം ഹോം, ഓൺലൈൻ ജോലികൾ സംബന്ധിച്ച് നിലവിൽ ഇന്ത്യയിൽ കൃത്യമായ വേതന- നിയമവ്യവസ്ഥകളില്ല. ഈ വർഷം ആദ്യമാണ് വർക്ക് ഹോമിന് നിയമസാധുത നൽകി സർക്കാർ സ്റ്റാൻഡിംഗ് ഓർഡർ നൽകിയത്.