അരിയും പൊരിയും മുതല്‍ പയറും പരിപ്പും വരെ; ജിഎസ്ടി കൂടുന്നത് എന്തിനെല്ലാം? അറിയേണ്ടത്
നേരത്തെ നികുതി ചുമത്തുന്നതിൽ ഇളവ് ലഭിച്ചിരുന്ന പല ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ മുൻകൂട്ടി പായ്ക്ക് ചെയ്തവയുടെയും ലേബൽ നൽകിയവയുടെയും വിലയിലാണ് ജിഎസ്ടി കൂടെ ഉൾപ്പെടുത്തുന്നത്
ദില്ലി: ജിഎസ്‌ടി കൗണ്‍സിലിന്‍റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്‌ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഇന്നലെ മുതൽ നിലവിൽ വന്നു. നേരത്തെ നികുതി ചുമത്തുന്നതിൽ ഇളവ് ലഭിച്ചിരുന്ന പല ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ മുൻകൂട്ടി പായ്ക്ക് ചെയ്തവയുടെയും ലേബൽ നൽകിയവയുടെയും വിലയിലാണ് ജിഎസ്ടി കൂടെ ഉൾപ്പെടുത്തുന്നത്. എന്നിട്ടും സംശയം മാറിയിട്ടില്ല. എതൊക്കെ ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിക്കുമെന്നാണ് ആദ്യത്തെ സംശയം.
ആ ഉൽപ്പന്നങ്ങൾ ഇവയാണ്
അരി
ഗോതമ്പ്
ചോളം,
പൊരി
പയര്‍വര്‍ഗ്ഗങ്ങള്‍,
പരിപ്പ്
ഓട്‌സ്
ആട്ട / മാവ്
സൂജി/റവ
തൈര്
ലസി
ഉപഭോക്താവ് കടകളിൽ നിന്ന് ബ്രാന്‍ഡോ ലേബലോ പതിക്കാത്ത, മുൻകൂട്ടി പാക്ക് ചെയ്യാത്ത വിധത്തിൽ ഈ ഉൽപ്പന്നങ്ങൾ, ആവശ്യത്തിനനുസരിച്ച് തൂക്കി വാങ്ങിക്കുമ്പോൾ കേന്ദ്രത്തിന് യാതൊരു നികുതിയും നൽകേണ്ടി വരുന്നില്ല. അതേസമയം, സ്വകാര്യ കമ്പനികളുടെയും മറ്റും മുൻകൂട്ടി പാക്ക് ചെയ്ത ഇതേ ഇനം സാധനങ്ങളുടെ കാര്യത്തിൽ അഞ്ച് ശതമാനം നികുതി നൽകേണ്ടിയും വരും.
സംശയങ്ങൾക്ക് ഉള്ള ഉത്തരം
പാക്ക് ചെയ്ത ബ്രാന്‍ഡഡ് ഉല്‍ന്നങ്ങൾക്ക് മാത്രം നികുതി എന്ന രീതി ഒഴിവാക്കി
പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോയില്‍ താഴെ തൂക്കമുള്ള ഭക്ഷ്യധാന്യങ്ങൾക്ക് ഇനി അഞ്ച് ശതമാനം ജിഎസ്ടി നല്‍കണം
കൂടുതല്‍ പായ്ക്കറ്റുകൾ ഒരുമിച്ച് കെട്ടി വില്‍ക്കുകയാണെങ്കിലും ജിഎസ്ടി ബാധകം
അരിക്കും ഗോതമ്പിനും പയറുവർഗങ്ങൾക്കും പുതിയ നികുതി ബാധകം
പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്നതെല്ലാം ജിഎസ്ടി പരിധിയില്‍ വരും
അളവ് തൂക്ക നിയമത്തിന്‍റെ പരിധിയില്‍ വരുന്ന പാക്കറ്റുകൾക്കെല്ലാം അഞ്ച് ശതമാനം ജിഎസ്ടി നല്‍കണം.
25 കിലോയില്‍ കൂടുതൽ തൂക്കമുള്ള പാക്കറ്റുകൾക്ക് ജിഎസ്ടി നല്‍കേണ്ട
അരിമില്ലുകളും 25 കിലോയില്‍ താഴെയുള്ള പാക്കറ്റുകൾക്ക് നികുതി നല്‍കണം
ചില്ലറ വില്‍പനശാലകളില്‍ പാക്കറ്റ് പൊട്ടിച്ച് വിറ്റാല്‍ നികുതി നല്‍കേണ്ട
ലേബല്‍ ചെയ്യാതെ പാക്ക് ചെയ്തോ പൊതിഞ്ഞോ വില്‍ക്കുകയാണെങ്കില്‍ ജിഎസ്ടി ബാധകമല്ല
അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.
കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക് ഉയർന്ന വില
കടയിലെ തിരക്കു കുറയ്ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറു കടകളിൽ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു.
നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി യോഗങ്ങളിൽ വ്യക്തമാക്കിയതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാൻ എത്രയും വേഗം ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു