റഷ്യ, ഇറാന്‍, വെനസ്വേല എന്നീ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നുള്ള എണ്ണ വിതരണം ഒരേസമയം തടസ്സപ്പെടുന്നത് ആഗോള എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്നും ഇന്ത്യന്‍ പ്രതിനിധി

ഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് പകരമായി, യുഎസിന്റെ ഉപരോധമുള്ള രാജ്യങ്ങളായ ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ യുഎസിനോട് ആവശ്യപ്പെട്ടു. ഇന്ത്യ-യുഎസ് ചര്‍ച്ചകളില്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചതായാണ് സൂചന. യുഎസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിനിധി സംഘം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഈ വിഷയം ആവര്‍ത്തിച്ചു ഉന്നയിച്ചു. റഷ്യ, ഇറാന്‍, വെനസ്വേല എന്നീ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നുള്ള എണ്ണ വിതരണം ഒരേസമയം തടസ്സപ്പെടുന്നത് ആഗോള എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ കടുത്ത താരിഫുകള്‍ ചുമത്തിയതിനു പിന്നാലെയാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് പോയത്. ഇതിനിടയിലും, ഇന്ത്യ റഷ്യയില്‍നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരം ഒഴിവാക്കിയതോടെ റഷ്യക്ക് ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 90%വും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റഷ്യന്‍ എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഇറാനില്‍നിന്നും വെനസ്വേലയില്‍നിന്നുമുള്ള എണ്ണയും സമാനമായ കിഴിവോടെ ലഭിക്കാന്‍ സാധ്യതയുണ്ട്.

അതിനിടെ, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ ഇരട്ടി തീരുവ നിലനില്‍ക്കെ തന്നെ, ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പ്രതിദിനം 1,50,000 ബാരലിനും 3,00,000 ബാരലിനും ഇടയില്‍, ( 10-20% വരെ) വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.