ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖലയിൽ കേന്ദ്ര സർക്കാർ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം. ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധനവും അവതരിപ്പിച്ചതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വർദ്ധിപ്പിച്ച് 'നീല സമ്പദ്വ്യവസ്ഥ' ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖല വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധന പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലോ രാജ്യാന്തര സമുദ്രാതിര്‍ത്തിയിലോ ഇന്ത്യന്‍ കപ്പലുകള്‍ പിടിക്കുന്ന മീനുകള്‍ക്ക് തീരുവ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ മീനുകള്‍ വിദേശ തുറമുഖങ്ങളില്‍ ഇറക്കുന്നത് ചരക്ക് കയറ്റുമതിയായി കണക്കാക്കുകയും ചെയ്യും.
സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 200 മീറ്ററിന് താഴെയുള്ള സമുദ്രഭാഗങ്ങളില്‍ വന്‍ മത്സ്യസമ്പത്താണ് ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. ആഴക്കടല്‍ ചെമ്മീന്‍, പെര്‍ച്ചുകള്‍, സ്‌കോംബ്രോയിഡുകള്‍, ഫ്‌ലാറ്റ് ഫിഷുകള്‍, ഈലുകള്‍ എന്നിവ ഇവിടെ ധാരാളമായുണ്ട്.
നീല സമ്പദ്വ്യവസ്ഥയുടെ കുതിപ്പ്
ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഗോള ഉത്പാദനത്തിന്റെ 8 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ആഴക്കടല്‍ ദൗത്യത്തിലൂടെയും സമുദ്രവിഭവങ്ങളിലൂടെയും 100 ബില്യണ്‍ ഡോളറിന്റെ 'നീല സമ്പദ്വ്യവസ്ഥ' കെട്ടിപ്പടുക്കാനുള്ള പദ്ധതികള്‍ 2021-ല്‍ കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. 2025 ഒക്ടോബറിലെ നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രതിവര്‍ഷം 7.16 ദശലക്ഷം ടണ്‍ മത്സ്യസമ്പത്തിന്റെ സാധ്യതയുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. മാത്രമല്ല, തീരദേശ മത്സ്യബന്ധന മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ഇതിലൂടെ കഴിയും.
പുതിയ പെര്‍മിറ്റുകള്‍ 'ഗെയിം ചേഞ്ചര്‍' ആകുമോ?
രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍, ഏകദേശം 23,72,298 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ വ്യാപിച്ചുകിടക്കുന്നത്. ഈ മേഖലയിലെ വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും ഇന്ത്യയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും സൗജന്യവും ഓണ്‍ലൈനുമായ പ്രക്രിയയിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള 'ആക്‌സസ് പാസ്' നേടാം.
ഇതിനും പുറമെ ട്യൂണ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മീനുകള്‍ ധാരാളമുള്ള രാജ്യാന്തര സമുദ്രാതിര്‍ത്തികളിലേക്കും മത്സ്യബന്ധനം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായുള്ള 'ലെറ്റര്‍ ഓഫ് ഓതറൈസേഷന്‍' ജൂലൈ ആദ്യം തന്നെ പുറത്തിറക്കി. വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയില്‍ 39,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഇന്ത്യ നടത്തി ആഗോള വ്യാപാര വെല്ലുവിളികള്‍ക്കിടയിട്ടുണ്ട്.
