Reliance : വില്ലൻ അംബാനി; നിലനിൽപ്പിനായി നാലര ലക്ഷം ഇന്ത്യാക്കാരുടെ 'നിസഹകരണ സമരം'
റെക്കിറ്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ് തുടങ്ങി 20 കൺസ്യൂമർ ഗുഡ്സ് കമ്പനികൾക്കാണ് ഇവർ കത്തയച്ചിരിക്കുന്നത്
ദില്ലി: ഇ - കൊമേഴ്സ് രംഗം വമ്പൻ വളർച്ച നേടി മുന്നോട്ട് പോകുന്നതിനിടെ റിലയൻസിന് മുന്നിൽ വലിയ പ്രതിസന്ധി. ഇന്ത്യയിലെ വീട്ടുസാധനങ്ങൾ വിൽക്കുന്ന സെയിൽസ്‌മാന്മാരുടെ സംഘടനയാണ് റിലയൻസിനെതിരെയുള്ള പോർമുഖം തുറന്നിരിക്കുന്നത്. നിരവധി കമ്പനികൾ റിലയൻസിന് 20 മുതൽ 25 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇനിയും റിലയൻസിന് ഡിസ്കൗണ്ട് കൊടുത്താൽ താഴേത്തട്ടിലെ വിതരണ ശൃംഖലയെ മുറിക്കുമെന്നാണ് ഇവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നാലര ലക്ഷത്തിലേറെ വരുന്ന സെയിൽസ്‌മാന്മാർക്ക് റിലയൻസ് നൽകുന്ന ഇളവ് വലിയ തിരിച്ചടിയാണ്. കച്ചവടക്കാർ ജിയോമാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങി വിൽക്കുന്ന നിലയാണ് ഇപ്പോൾ.
ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂടേർസ് ഫെഡറേഷൻ ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. കൺസ്യൂമർ കമ്പനികൾക്ക് കത്തയച്ച്, റിലയൻസിന് നൽകുന്ന അതേ വിലയ്ക്ക് തന്നെ തങ്ങൾക്കും ഉൽപ്പന്നം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
പതിറ്റാണ്ടുകളായി രാജ്യത്തെ വ്യാപാരികൾക്കിടയിൽ സാധനങ്ങൾ കൃത്യമായി എത്തിച്ച് മികച്ച സർവീസാണ് നൽകിവരുന്നതെന്നാണ് ഇവരുടെ വാദം. റെക്കിറ്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ് തുടങ്ങി 20 കൺസ്യൂമർ ഗുഡ്സ് കമ്പനികൾക്കാണ് ഇവർ കത്തയച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കമ്പനികളോ റിലയൻസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.