നാല് ലേബർ കോഡുകളും ഈ വർഷം നടപ്പിലാക്കില്ല, കാരണം സംസ്ഥാനങ്ങളുടെ നിലപാട്
വേജസ് കോഡ് നിലവിൽ വന്നാൽ തൊഴിലാളികളുടെ ബേസിക് പേയിലും പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിലും മാറ്റമുണ്ടാകും.
ദില്ലി: തൊഴിൽ നിയമങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ നാല് ലേബർ കോഡുകളും ഈ സാമ്പത്തിക വർഷം നടപ്പിലാക്കാനാവില്ല. ലേബർ കോഡിലെ ചട്ടങ്ങൾ ആവിഷ്കരിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ തുടരുന്ന മെല്ലെപ്പോക്കാണ് കാരണം. യുപിയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിന് കാരണമാണെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
നിയമം നടപ്പിലായാൽ തൊഴിലാളികളുടെ വേതനം കുറയുകയും കമ്പനികൾ ഉയർന്ന പ്രൊവിഡന്റ് ഫണ്ട് ബാധ്യത അടയ്‌ക്കേണ്ടിയും വരും. നാല് കോഡുകളും പാർലമെന്റ് പാസാക്കിയതാണ്. എന്നാൽ ഇത് നിലവിൽ വരണമെങ്കിൽ ഈ കോഡുകളിലെ നിയമങ്ങൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും വിജ്ഞാപനം ചെയ്യണം.
വേജസ് കോഡ് നിലവിൽ വന്നാൽ തൊഴിലാളികളുടെ ബേസിക് പേയിലും പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിലും മാറ്റമുണ്ടാകും. കേന്ദ്ര തൊഴിൽ മന്ത്രാലയം നാല് കോഡുകളുമായും ബന്ധപ്പെട്ട നിയമങ്ങൾ ആവിഷ്കരിച്ചു. എന്നാൽ പല സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ പുതിയ നിയമം നടപ്പിലാക്കാനും കഴിയില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona