ഒടുക്കം അനിൽ അംബാനിക്ക് വിജയം, കടക്കാർക്ക് ആശ്വാസം വിധി
2008 ൽ ദില്ലി മെട്രോ റെയിൽ കോർപ്പറേഷനുമായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ യൂണിറ്റ് കരാറിൽ ഏർപ്പെട്ടിരുന്നു.
മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡിഎംആർസിക്കെതിരായ കേസിൽ നേരത്തെ ആർബിട്രേഷൻ കോടതിയുടെ വിധിയാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ഇതോടെ പലിശയടക്കം 4,600 കോടി രൂപ അനിൽ അംബാനിയുടെ കമ്പനിക്ക് കിട്ടും. ഈ പണമുപയോഗിച്ച് തങ്ങളുടെ ഭീമമായ കടത്തിന്റെ ഒരു ഭാഗം അടച്ചുതീർക്കാമെന്ന ആശ്വാസത്തിലാണ് അംബാനിയും സംഘവും.
2008 ൽ ദില്ലി മെട്രോ റെയിൽ കോർപ്പറേഷനുമായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ യൂണിറ്റ് കരാറിൽ ഏർപ്പെട്ടിരുന്നു. 2038 വരെ രാജ്യത്തെ ആദ്യ സ്വകാര്യ സിറ്റി റെയിൽ പ്രൊജക്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു കരാർ. എന്നാൽ 2012 ൽ ഇതുമായി ബന്ധപ്പെട്ട ഫീസും ഓപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു.
ഇതോടെ കരാറിൽ നിന്ന് അംബാനിയും സംഘവും പിൻവാങ്ങുമെന്നായി. രാജ്യതലസ്ഥാനത്തെ എയർപോർട്ട് മെട്രോ പ്രൊജക്ട് നടത്തിപ്പ് അനിൽ അംബാനിയുടെ കമ്പനി നിർത്തിവെച്ചു. ഇതിന് ശേഷം ദില്ലി മെട്രോ റെയിൽ കോർപറേഷനെതിരെ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു. കരാർ നിബന്ധനകൾ ഡിഎംആർസി തെറ്റിച്ചുവെന്നായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിൽ വിധി അനിൽ അംബാനിയുടെ സംഘത്തിന് അനുകൂലമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona