ബിൽ ഗേറ്റ്സ് അത്തരക്കാരനോ? ജീവനക്കാരിക്ക് അയച്ച ഇമെയിലുകളെ ചൊല്ലി വിവാദം
സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടർന്ന് മേലിൽ സ്ത്രീ ജീവനക്കാരികൾക്ക് ഇമെയിൽ അയക്കരുതെന്ന് ബിൽ ഗേറ്റ്സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ
ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായി ലോകമാകെ അറിയപ്പെട്ട ബിസിനസുകാരനായിരുന്നു ബിൽ ഗേറ്റ്സ്. സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം വളർന്നു പന്തലിച്ച മൈക്രോസോഫ്റ്റിന്റെ പിതാവ്. പിൽക്കാലത്ത് സാമൂഹ്യസേവനത്തിലേക്ക് കടന്ന അദ്ദേഹത്തിന്റെ വിവാഹമോചനവും ഈയടുത്തായിരുന്നു. ഇപ്പോഴിതാ ബിൽ ഗേറ്റ്സിനെ കുറിച്ച് പുതിയൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്.
സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടർന്ന് മേലിൽ സ്ത്രീ ജീവനക്കാരികൾക്ക് ഇമെയിൽ അയക്കരുതെന്ന് ബിൽ ഗേറ്റ്സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2008 ലാണ് ബിൽ ഗേറ്റ്സ് ഇത്തരത്തിൽ ഇമെയിലിലൂടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതെന്ന് മൈക്രോസോഫ്റ്റ് വക്താവ് ഫ്രാങ്ക് ഷോ, ദ വാൾസ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി.
ഇപ്പോഴത്തെ മൈക്രോസോഫ്റ്റ് പ്രസിഡന്റും 2008 ൽ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സസ് ചീഫുമായിരുന്ന ലിസ ബ്രമ്മലും ബ്രാഡ് സ്മിത്തിനൊപ്പം അന്നുണ്ടായിരുന്നു. ബിൽ ഗേറ്റ്സ് തന്റെ തെറ്റ് മനസിലാക്കുകയും ഇനി ഇത്തരത്തിൽ ഇമെയിൽ അയക്കില്ലെന്ന് ഇരുവർക്കും ഉറപ്പ് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ പുറത്തുവന്നിരിക്കുന്ന മുഴുവൻ കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കമ്പനി വക്താവ് പറയുന്നു. അതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ് മാസങ്ങൾക്ക് മുൻപാണ് ബിൽ ഗേറ്റ്സും ഭാര്യ മെലിന്റയും വിവാഹ ബന്ധം വേർപെടുത്തിയത്. 2000 ത്തിൽ ഗേറ്റ്സിന് കമ്പനിയിലെ ഒരു ജീവനക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ 2019 ൽ ഒരു നിയമ സ്ഥാപനത്തെ മൈക്രോസോഫ്റ്റ് ചുമതലപ്പെടുത്തിയിരുന്നു.