നികുതിദായകന്റെ റെസിഡന്‍ഷ്യല്‍ പദവി എന്തായിരുന്നാലും, ഇന്ത്യയില്‍ നികുതി ബാധകമാണ്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി ഒപ്പുവച്ച ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകള്‍ പ്രകാരമുള്ള ഇളവുകള്‍ ഇതിന് ബാധകമാകും.

ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ പ്രവാസി ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങിയെത്തുമ്പോള്‍, ബാക്കി സമയത്ത് വിദേശത്ത് നിന്ന് നേടിയ വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാവാറുണ്ട്. എത്ര കാലം രാജ്യത്ത് താമസിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ നികുതി തീരുമാനിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഉണ്ടാകുന്നതോ, ലഭിക്കുന്നതോ ആയ ഏത് വരുമാനത്തിനും, നികുതിദായകന്റെ റെസിഡന്‍ഷ്യല്‍ പദവി എന്തായിരുന്നാലും, ഇന്ത്യയില്‍ നികുതി ബാധകമാണ്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി ഒപ്പുവച്ച ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകള്‍ പ്രകാരമുള്ള ഇളവുകള്‍ ഇതിന് ബാധകമാകും.

റെസിഡന്‍ഷ്യല്‍ പദവി നിര്‍ണ്ണയിക്കുന്നത് ഇങ്ങനെ:

  • ഇന്ത്യന്‍ പൗരനായ ഒരാള്‍ ഇന്ത്യയില്‍ റെസിഡന്റ് ആണെങ്കില്‍, അദ്ദേഹത്തിന്റെ ആഗോള വരുമാനം ഇന്ത്യയില്‍ നികുതിക്ക് വിധേയമാകും.
  • എന്നാല്‍ ഒരു നോണ്‍-റെസിഡന്റിന് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതോ, ഉണ്ടാകുന്നതോ ആയ വരുമാനത്തിന് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ.
  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി ഇന്ത്യയില്‍ എത്ര ദിവസം താമസിച്ചു എന്നതിനെ ആശ്രയിച്ചാണ് സാധാരണയായി റെസിഡന്‍ഷ്യല്‍ പദവി തീരുമാനിക്കുന്നത്.

ഉദാഹരണത്തിന് 2025 ഡിസംബറില്‍ സ്ഥിരമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാല്‍, 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ വിദേശ വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരുമോ എന്ന വിഷയം പരിഗണിക്കാം.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ദിവസങ്ങളുടെ ആകെ എണ്ണം 182 ദിവസത്തില്‍ താഴെയായിരിക്കും. അതിനാല്‍, നികുതി ആവശ്യങ്ങള്‍ക്കായി ഒരു നോണ്‍-റെസിഡന്റായി ഈ വ്യക്തി കണക്കാക്കപ്പെടും. ഇതിന്റെ അര്‍ത്ഥം ഈ വ്യക്തി ഇന്ത്യയിലെ വരുമാനത്തിന് മാത്രമേ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂ. നാട്ടിലേക്ക് വരുന്നതിന് മുമ്പ് (ഏപ്രില്‍ മുതല്‍ നവംബര്‍ 2025 വരെ) വിദേശത്ത് നിന്ന് നേടിയ വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍, ഇന്ത്യയിലെ പരിമിതമായ താമസത്തിന്റെ അടിസ്ഥാനത്തില്‍ ഈ വ്യക്തിയുടെ പദവി നോണ്‍-റെസിഡന്റ് എന്ന് രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.