കൊവിഡ് ടെസ്റ്റ്: 4,500 രൂപ ഫീസിൽ 1,000 രൂപ ലാഭമാണെന്ന് സ്വകാര്യ ലാബ് !
രാജ്യത്തെ പത്ത് നഗരങ്ങളിൽ ലാബുകളുള്ള, ഈ രംഗത്തെ പ്രധാന കമ്പനിയാണ് തൈറോകെയർ.
മുംബൈ: കൊവിഡ് സ്രവ പരിശോധന നടത്താൻ കേന്ദ്രം നിശ്ചയിച്ച 4,500 രൂപ ഫീസ് കുറഞ്ഞുപോയെന്ന പരാതി രാജ്യത്തെമ്പാടും ഉയരുന്നതിനിടെ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വാദവുമായി മുംബൈയിലെ സ്വകാര്യ ലാബ്. തൈറോകെയർ എന്ന സ്വകാര്യ സ്ഥാപനമാണ് 4500 രൂപയുടെ ഒരു ടെസ്റ്റിൽ നിന്ന് ആയിരം രൂപ ലാഭം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.
തൈറോകെയർ സ്ഥാപനത്തിന്റെ ചെയർമാനും സിഇഒയും എംഡിയുമായ ഡോ എ വേലുമണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവിടെ ടെസ്റ്റ് നടത്താനുള്ള ആകെ ചിലവ് 3500 ആണെന്നും നെറ്റ് ലാഭം ആയിരം രൂപയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തെ പത്ത് നഗരങ്ങളിൽ ലാബുകളുള്ള, ഈ രംഗത്തെ പ്രധാന കമ്പനിയാണ് തൈറോകെയർ. മുംബൈയിലെ ഒരു ലാബിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ടെസ്റ്റുകളിൽ നിന്ന് ലാഭം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഡോ വേലുമണി ബിസിനസ് ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഈ തുക ഉപയോഗിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനും കൂടുതൽ ടെസ്റ്റുകൾ നടത്താനുമാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.