നവംബര്‍ 11 വരെ മാത്രമായിരിക്കും വിസ്താര എന്ന ബ്രാന്‍റില്‍ സര്‍വീസ് ഉണ്ടാകൂ. നവംബര്‍ 12 മുതല്‍ എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍റിലായിരിക്കും സേവനം.

ടാറ്റയുടെും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് അവസാനിപ്പിക്കുന്നു. എയര്‍ ഇന്ത്യയുമായി വിസ്താര ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. സെപ്തംബര്‍ മൂന്ന് മുതല്‍ വിസ്താരയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ലിങ്കുകള്‍ എയര്‍ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് പോകും. നവംബര്‍ 11 വരെ മാത്രമായിരിക്കും വിസ്താര എന്ന ബ്രാന്‍റില്‍ സര്‍വീസ് ഉണ്ടാകൂ. നവംബര്‍ 12 മുതല്‍ എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍റിലായിരിക്കും സേവനം. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനകളിലൊന്നായി എയർഇന്ത്യ മാറും.

ഇതോടെ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ടാറ്റയുടേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭം എന്ന നിലയ്ക്ക് വിസ്താര എയര്‍ഇന്ത്യയില്‍ ലയിക്കുന്നതോടെയാണ് ഓഹരി പങ്കാളിത്തത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് അവകാശം ലഭിക്കുന്നത്. ഏതാണ്ട് 2,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ ഓഹരികള്‍. എയര്‍ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിസ്താരയിൽ 49 ശതമാനം ഓഹരിയാണ് വിസ്താരയ്ക്കുള്ളത്. ഇതിനുശേഷം, എല്ലാ വിമാനങ്ങളും എയർ ഇന്ത്യ പ്രവർത്തിപ്പിക്കും. ഈ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ, എയർക്രാഫ്റ്റ്, ക്യാബിൻ ക്രൂ എന്നിവ 2025 ആദ്യം വരെ നിലനിർത്തുമെന്ന് വിസ്താര പറഞ്ഞു.

നേരത്തെ വിസ്താര-എയർ ഇന്ത്യ ലയന കരാർ 2024 ഒക്ടോബർ 31നകം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജൂണിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) കരാറിന് അംഗീകാരം നൽകിയിരുന്നു. മാർച്ചിൽ, സിംഗപ്പൂരിലെ റെഗുലേറ്റർ ആയ സിസിസിഎസ് നിർദ്ദിഷ്ട കരാറിന് അനുമതി നൽകിയിരുന്നു. നേരത്തെ 2023 സെപ്റ്റംബറിൽ, ഈ കരാറിന് ചില വ്യവസ്ഥകളോടെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും ലഭിച്ചിരുന്നു.