എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റയും അപേക്ഷ സമർപ്പിച്ചു
എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്.
ദില്ലി: എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. സെപ്തംബർ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്. സ്പൈസ് ജെറ്റും ടാറ്റയ്ക്കൊപ്പം എയർ ഇന്ത്യയെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രൗണ്ട് ഹാൻഡിലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വിൽക്കാനാണ് നീക്കം. മുംബൈയിലെ എയർ ഇന്ത്യ ബിൽഡിങ്ങും ദില്ലിയിലെ എയർലൈൻശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.
നിലവിൽ 43,000 കോടിയാണ് എയർ ഇന്ത്യയുടെ ബാധ്യത. ഇതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിലേക്ക് മാറ്റും. 4400 ആഭ്യന്തര വിമാന പാർക്കിങ്ങും, 1800 അന്താരാഷ്ട്രാ പാർക്കിങ് സ്ലോട്ടുകളും എയർ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സർവീസ് നടത്തുന്നവയായുണ്ട്.