Vegetable Price : പച്ചക്കറിവില കുറയുന്നില്ല; കോഴിക്കോടും തക്കാളിവില നൂറിലെത്തി, മുരിങ്ങക്കായ കിലോ 300 രൂപ
ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്. അതേസമയം ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന തുടരുകയാണ്.
തിരുവനന്തപുരം: വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില (Vegetable Price) തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും (Kozhikode) തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
- Read Also : Inflation: വിലക്കയറ്റം തടയാൻ തെങ്കാശിയിലെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും
ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്. അതേസമയം ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെതെങ്കാശിയില്‍നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചിരിക്കുന്നത്. തെങ്കാശിയിൽ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ച് നിർത്താനാണ് സർക്കാർ നീക്കം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്.
- Read Also : Vegetable Price : പച്ചക്കറി വിലക്കയറ്റം;ഹോർട്ടികോർപ് തമിഴ്നാട് ഉദ്യോഗസ്ഥതല ചർച്ച; തെങ്കാശിയിലടക്കം സംഭരണം