ഒരൊറ്റ മാസത്തിനിടെ 10 ൽ നിന്ന് 60 ലേക്ക്; തീപിടിച്ച് തക്കാളി; എന്നിട്ടും കർഷകന് കണ്ണീർ ബാക്കി
കർണാടകയുടെ തലസ്ഥാനമായ ബെംഗളുരുവിൽ 60 രൂപയാണ് തക്കാളിക്ക് വില. ഒരൊറ്റ മാസത്തിനിടെ 10 രൂപയിൽ നിന്ന് 60 രൂപയിലേക്ക് തക്കാളിയുടെ വില സംസ്ഥാന തലസ്ഥാനത്ത് ഉയർന്നു
മാസങ്ങൾക്ക് മുൻപ് കർണാടകയിലെ കോലാറിൽ കർഷകർ തങ്ങൾ വിളവെടുത്ത തക്കാളി മുഴുവൻ റോഡരികിൽ വലിച്ചെറിഞ്ഞത് വൻ വാർത്ത നേടി. എന്നാലിന്ന് അതേ കർഷകർക്ക് ലോട്ടറിയടിച്ച പോലെ സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല, തുച്ഛമായ വില മാത്രം കിട്ടിയിരുന്ന തക്കാളി ഇന്ന് പൊന്നുംവിലയ്ക്കാണ് വിൽക്കുന്നത്.
കർണാടകയുടെ തലസ്ഥാനമായ ബെംഗളുരുവിൽ 60 രൂപയാണ് തക്കാളിക്ക് വില. ഒരൊറ്റ മാസത്തിനിടെ 10 രൂപയിൽ നിന്ന് 60 രൂപയിലേക്ക് തക്കാളിയുടെ വില സംസ്ഥാന തലസ്ഥാനത്ത് ഉയർന്നു. ദൗർലഭ്യം തന്നെയാണ് ഇക്കുറി വില ഉയർത്തിയത്. കോലാറിന്റെ സമീപ ജില്ലകളിലും മഹാരാഷ്ട്രയിലും കൃഷിനാശം സംഭവിച്ചതാണ് കോലാറിലെ കർഷകർക്ക് നേട്ടമായിരിക്കുന്നത്.
ബെംഗളൂരുവിലേക്ക് തക്കാളിയെത്തുന്നത് പ്രധാനമായും ചിക്കബല്ലാപ്പൂർ, കോലാർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്നാണ്. എന്നാൽ കനത്ത മഴയിൽ പലരുടെയും കൃഷി നശിച്ചു. ഓരോ ദിവസവും രണ്ട് ടണ്ണോളം തക്കാളി എത്തിയിരുന്ന തലസ്ഥാനത്ത് 40 ശതമാനത്തിലേറെ തക്കാളി ലഭ്യതയിൽ ഇടിവുണ്ടായി.
കഴിഞ്ഞ മാസം വന്ന ക്രിസിൽ റിപ്പോർട്ട് പ്രകാരം ഉള്ളി വില ഒക്ടോബർ - നവംബർ മാസങ്ങളിൽ ഉയരും. മൺസൂൺ കാലംതെറ്റി പെയ്തത് വിളവെടുപ്പ് വൈകിപ്പിക്കുന്നത് കൊണ്ടാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ മാസവും ഇന്ത്യ 13 ലക്ഷം ടൺ ഉള്ളിയാണ് ഉപയോഗിക്കുന്നത്. ഇതിൽ 70 ശതമാനവും റാബി വിളവെടുപ്പിൽ ലഭിക്കുന്ന ഉള്ളിയാണ്. ഖാരിഫ് കാലത്തെ ഉള്ളി വിതരണം നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.