യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരായി പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 25% തീരുവയുണ്ടായിരുന്നപ്പോള്‍ പോലും ലാഭം കുറച്ചും വിലപേശിയും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നുവെന്നും എന്നാല്‍, 50% തീരുവ വന്നാല്‍ ഒന്നും ചെയ്യാനാകില്ലെന്നും ഇന്ത്യയിലെ പ്രമുഖ ഷൂ നിര്‍മാതാക്കളായ ഫരീദ ഗ്രൂപ്പിന്റെ ചെയര്‍മാനായ റഫീക്ക് അഹമ്മദ് പറഞ്ഞു. . കോള്‍ ഹാന്‍, ക്ലാര്‍ക്ക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഫരീദ ഗ്രൂപ്പിന്റെ 60% ബിസിനസും യുഎസിനെ ആശ്രയിച്ചാണ്. ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ അവര്‍ തമിഴ്നാട്ടില്‍ ആരംഭിക്കാനിരുന്ന 100 കോടി രൂപയുടെ പുതിയ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

കയറ്റുമതിയില്‍ 60% കുറവുണ്ടാകാം

യുഎസ് ഉപരോധം ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ 87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്ക് തീരുവ ഭീഷണിയാണ്. ഇറക്കുമതി തീരുവ 50% ആക്കിയാല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 60% വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് വിലയിരുത്തുന്നു. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനത്തോളം ഇല്ലാതാക്കും.

ഓര്‍ഡറുകള്‍ നിലയ്ക്കുന്നു

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് തീരുവ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയെ ട്രംപ് ഒഴിവാക്കിയതും ശ്രദ്ധേയമാണ്. രാഷ്ട്രീയപരമായി നോക്കുമ്പോള്‍, ചൈനയേക്കാള്‍ ഉയര്‍ന്ന തീരുവ ഇന്ത്യയ്ക്ക് നല്‍കേണ്ടിവരുന്നത് മോദി സര്‍ക്കാരിന് വെല്ലുവിളിയുണ്ടാക്കും. അടുത്ത വര്‍ഷത്തെ വേനല്‍ക്കാല ഓര്‍ഡറുകള്‍ ലഭിക്കേണ്ട സമയമാണിതെന്നും എന്നാല്‍, ഇറക്കുമതി തീരുവ 50% ആയതിനാല്‍ പല ഉപഭോക്താക്കളും ഓര്‍ഡര്‍ നല്‍കാന്‍ മടിക്കുകയാണെന്നും ഇന്ത്യന്‍ കയറ്റുമതി സംഘടനകളുടെ ഫെഡറേഷന്‍ സിഇഒ അജയ് സഹായ് പറഞ്ഞു. കയറ്റുമതിക്കാര്‍ക്ക് ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ വില കുറയ്ക്കുക എന്നതല്ലാതെ മറ്റ് വഴികളില്ലെന്നും ഇത് അവരുടെ ലാഭത്തെ സാരമായി ബാധിക്കുമെന്നും ടെക്‌നോക്രാഫ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശരദ് കുമാര്‍ സറഫ് പറഞ്ഞു