സ്വന്തം ജനത്തെ കരുതി ഇന്ത്യ: ഗോതമ്പ് വിലക്ക് ചർച്ച ചെയ്യാൻ യുഎൻ
ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തെ തുടർന്ന് ആഗോള ഭഷ്യ ക്ഷാമം രൂക്ഷമാകുകയാണ്.
ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തെക്കുറിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിൽ ചർച്ച നടത്തും. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ യൂറോപ്യൻ വ്യാപാരത്തിൽ ഗോതമ്പ് വില കഴിഞ്ഞ ദിവസങ്ങളിൽ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചർച്ച.
ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആവശ്യപ്പെട്ടു. യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ഇന്ത്യയും പങ്കെടുക്കും. മറ്റു രാജ്യങ്ങളുടെ ആശങ്കകൾ അറിയുമ്പോൾ ഇന്ത്യ നിലപാട് പുനഃപരിശോദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രതിനിധി പറഞ്ഞു.
Read Also : ഗോതമ്പ് കയറ്റുമതി വിലക്ക്, ഇന്ത്യൻ തീരുമാനത്തെ അപലപിച്ച് ജി 7 രാജ്യങ്ങൾ
ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു, കാരണക്കാർ ഇന്ത്യയെന്ന് ലോകരാജ്യങ്ങൾ
ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന് സംശയമാണ് ലോകത്തെ വമ്പൻ രാജ്യങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്റെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു.
Read Also : ഗോതമ്പ് സംഭരണം ഈ മാസം 31 വരെ തുടരുമെന്ന് കേന്ദ്രം; സംഭരണം ഊർജിതമാക്കാൻ എഫ്‍സിഐക്ക് നിർദേശം
യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ഗോതമ്പ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക , ഫ്രാൻസ് , കാനഡ തുടങ്ങി ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല.