തുടര്‍ന്നും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അതിനാല്‍ ഇളവ് തുടരണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുളളത്. 

ദില്ലി: ഇറാന്‍ ഉപരോധത്തെ സംബന്ധിച്ച് അമേരിക്ക നിലപാട് വ്യക്തമാക്കാന്‍ വൈകുന്നത് കാരണം ഇന്ത്യന്‍ കമ്പനികളുടെ എണ്ണ ഇറക്കുമതി പ്രതിന്ധിയില്‍. കഴിഞ്ഞ നവംബറിലാണ് അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ടെഹ്റാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറിയതിന് ശേഷമായിരുന്നു ഈ നടപടി.

എന്നാല്‍, സാമ്പത്തിക ഉപരോധത്തിനിടയിലും ഇന്ത്യ അടക്കം ആറ് രാജ്യങ്ങള്‍ക്ക് അമേരിക്ക എണ്ണ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഏപ്രിലോടെ ഈ ഇളവുകള്‍ അവസാനിക്കും. അതിനാല്‍ മെയ് മാസത്തേക്കുളള ഓര്‍ഡുകള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇതുവരെ നല്‍കിയിട്ടില്ല.

തുടര്‍ന്നും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അതിനാല്‍ ഇളവ് തുടരണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുളളത്. അമേരിക്കന്‍ നിലപാട് വ്യക്തമാകും വരെ മെയ് മാസത്തെ ഓര്‍ഡര്‍ ഇറാന് നല്‍കേണ്ടെന്ന നിലപാടാണ് പെട്രോളിയം മന്ത്രാലയത്തിനുളളതെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. നവംബര്‍ മുതല്‍ ഇന്ത്യയുടെ പൊതു മേഖല എണ്ണക്കമ്പനികള്‍ മാത്രമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്.