പ്രളയബാധിത മേഖലകളിലെ 90 ശതമാനം കിണറുകളും കുടിവെള്ള യോഗ്യമല്ലെന്ന് പഠനം
ചെങ്ങന്നൂരിലെ കിണറുകളിൽ കോളിഫാം ബാക്ടീരിയ അപകടകരമാം വിധം ഉയർന്നു. ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കുന്നത് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇരട്ടിയാക്കും
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലെ തൊണ്ണൂറ് ശതമാനം കിണറുകളിലെ വെള്ളവും കുടിവെള്ള യോഗ്യമല്ലെന്ന് കേരള ഫിഷറീസ് സുമദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) പഠനറിപ്പോർട്ട്. നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുകയാണ് കുടിവെള്ളത്തില്‍ നിന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏകപരിഹാരമാര്‍ഗ്ഗം. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ പ്രളയബാധിതർ കരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.
അങ്കമാലി,ആലുവ,കാലടി,പറവൂർ,ചെങ്ങന്നൂർ എന്നീ പ്രദേശങ്ങളിൽ നിന്നായി 4000 അധികം സാമ്പിളുകളാണ് കുഫോസ് ശേഖരിച്ചത്. അങ്കമാലി മുതൽ ആലുവ വരെ പെരിയാറിന്‍റെ തീരത്തുള്ള വീടുകളിലെ കിണറുകളിലെല്ലാം പ്രളയാനന്തരം അമ്ലാംശത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ചെങ്ങന്നൂരിലെ കിണറുകളിൽ കോളിഫാം ബാക്ടീരിയ അപകടകരമാം വിധം ഉയർന്നു.
ഈ പ്രദേശങ്ങളിലെ വെള്ളം കുറഞ്ഞത് 20 മിനിറ്റ് തിളപ്പിച്ച്, ആറ്റിയ ശേഷം മാത്രം കുടിക്കുക.ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കുന്നത് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇരട്ടിയാക്കും. മത്സ്യങ്ങളും നിരവധി ചെടികളും ഉൾപ്പടെയുള്ള പുഴയുടെ ആവാസ വ്യവസ്ഥയ്ക്ക് പ്രളയം വലിയ പരിക്കേൽപ്പിച്ചിട്ടുണ്ട്. സമഗ്രപഠനത്തിന് സംസ്ഥാനത്തെ സർവ്വകലാശാലകളെ ഏകോപിപ്പിച്ച് പഠനത്തിന് സർക്കാർ അടി യന്തരമായി മുൻകൈയെടുക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം.