ധാക്ക: ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് ഭീകര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസിനു നേരെ ഭീകര്‍ വെടിവയ്ക്കുകയായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരെച്ചിലിനിടയിലായരുന്നു ഏറ്റുമുട്ടല്‍. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പിനൊടുവിലാണ് തീവ്രവാദികളെ വധിച്ചതെന്ന് ബംഗ്ലാദേശ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു പേര്‍ പിടിയിലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു നില കെട്ടിടത്തില്‍ റെയ്‍ഡിനെത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മസൂദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്‌ളാദേശില്‍ (ജെഎംബി) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത വിവരം. ജൂലൈ 1 ന് ധാക്കയിലെ റസ്റ്ററന്‍റില്‍ നടന്ന ഭീകരാക്രമണത്തില്‍ സംശയിക്കപ്പെടുന്ന സംഘടനായാണ് ജെ എം ബി.

റസ്റ്ററന്‍റ് ആക്രമണത്തിനു ശേഷം ബംഗ്ലാദേശ് പൊലീസ് ഭീകരര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഞായറാഴ്ച തീവ്രവാദ ബന്ധമുള്ള നാല് വനിതകളെ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വന്‍ ആയുധ ശേഖരവും പിടികൂടിയിരുന്നു.