സ്വകാര്യ ഗോഡൗണില്‍ നിന്നും ഭക്ഷ്യവിതരണ വകുപ്പിന് അനുവദിച്ച നൂറുകണക്കിന് ചാക്ക് അരി പിടികൂടി
കാസർഗോഡ്: കാസർഗോഡ് സിവിൽ സപ്ലൈസ് ഗോഡൗണിനോട് ചേർന്നുള്ള സ്വകാര്യ അരി ഗോഡൗണിൽ സി.ബി.ഐ റൈഡ്. ഭക്ഷ്യവിതരണ വകുപ്പിന് അനുവദിച്ച നൂറുകണക്കിന് ചാക്ക് അരി ഗോഡൗണിൽ നിന്നും കണ്ടെടുത്തു. അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതിനായി പാക്ക് ചെയ്യുന്ന സ്ഥലത്താണ് സിബിഐ റൈഡ് നടത്തിയത്.
കൊച്ചിയിൽ നിന്നുള്ള സി.ബി.ഐ യൂണിറ്റാണ് വിദ്യാനഗറിലെ സ്വകാര്യ ഗോഡൗണിൽ പരിശോധനനയ്ക്കായെത്തിയത്. മലപ്പുറത്തും കോഴിക്കോട് തിക്കോടിയിലും ഭക്ഷ്യവകുപ്പിന് അനുവധിച്ച അരി കടത്തിയ സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കാസർഗോട്ടെ വിവിൽ സപ്ലൈസ് ഗോഡൗണിനോട് ചേർന്നാണ് സ്വകാര്യ ഗോഡൗണും പ്രവർത്തിക്കുന്നത്. എഫ്സിഐ മുദ്രയോട് കൂടിയ നൂറുകണക്കിന് ചാക്ക് അരി ഇവിടെ നിന്നും കണ്ടെത്തി.
സ്വകാര്യ കമ്പനിയുടെ പേരിൽ പാക്ക് ചെയ്ത 50 കിലോയുടെ 80 ചാക്ക് അരിയും പാക്കിംഗിന് വേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. പാക്കിംഗ് മെഷീനുകളും രണ്ട് ഇലക്ടോണിക് ത്രാസും പിടിച്ചെടുത്തവയിൽ പെടും. ഭക്ഷ്യവകുപ്പ് പൊതു വിതരണകേന്ദ്രത്തിലേക്ക് അനുവധിച്ച അരി കടത്തികൊണ്ട് വന്ന് ആര്‍എസ് ബ്രാൻഡഡ് അരിയെന്ന പേരിലാണ് മറിച്ച് വിറ്റിരുന്നത്. തൊട്ടടുത്ത് ഭക്ഷ്യവകുപ്പിന്റെ തന്നെ ഗോഡൗൺ പ്രവർത്തിക്കുന്നതിനാൽ അരിയെത്തിക്കുമ്പോൾ ആർക്കും സംശയവും തോന്നിയില്ല.
രാത്രിസമയങ്ങളിലായിരുന്നു പാക്ക് ചെയ്ത അരി ഇവിടെ നിന്നും കടത്തിയിരുന്നത്. സിവില്‍ സപ്ലൈസിലെ ഒരു ജീവനക്കാരനെയും ആര്‍ എസ് കമ്പനിയുടെ സൂപ്പര്‍വൈസറെയും സിബിഐ കസ്റ്റഡിയിലെടുത്തു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കി. ഉപ്പള സ്വദേശികളായ രണ്ടു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ആര്‍എസ് കമ്പനി. ഇവർ വിദേശത്താണെന്നാണ് സൂചന.