എന്‍ഡിഎക്ക് ചെങ്ങന്നൂരില്‍ 40000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് കേന്ദ്രമന്ത്രി

ആലപ്പുഴ: ബിഡിജെഎസ് ഇല്ലാതെ ചെങ്ങന്നൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. 40000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിഎസ് ശ്രീധരന്‍പിള്ള ജയിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കനത്ത മഴയത്തായിരുന്നു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. താമര വിരിയാന്‍ ഏറ്റവും നല്ല സമയമാണിതെന്ന് പറഞ്ഞാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

തെരഞ്ഞെടുപ്പിന് മുന്പ് ബിഡിജെഎസ് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കുമ്മനം രാജശേഖരന്‍. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളക്ക് കെട്ടിവെക്കാനുള്ള പണം തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കി.

എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ പിസി തോമസ്, സികെ ജാനു തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നാളെ മുതല്‍ എന്‍ഡിഎയുടെ പഞ്ചായത്ത് മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും ചേരും. എല്‍ഡിഎഫും യുഡിഎഫും മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ചേര്‍ന്നിരുന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെച്ചൊല്ലി ബിഡിജെഎസ് ഇടഞ്ഞതോടെയാണ് എന്‍ഡിഎയുടെ കണ്‍വെന്‍ഷന്‍ നീണ്ടത്.