അബുദാബിയില്‍ അമുസ്ലിംകള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കുന്നത് രാജ്യത്ത് കഴിയുന്ന ഇന്ത്യകാര്‍ക്ക് പ്രയോജനകരമാകും. ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ പ്രവാസികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നടപടി ഇടയാക്കുമെന്നും നിയമവിദഗ്ധര്‍ അഭിപ്രയാപ്പെടുന്നു.

ഇന്ത്യയില്‍ ഏകസിവില്‍ കോഡിനുവേണ്ടി മുറവിളികൂട്ടുമ്പോഴാണ് അമുസ്ലീംകള്‍ക്കായി പ്രത്യേക കോടതി തുടങ്ങാന്‍ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സഹിഷ്ണുതാ സംസ്കാരവും വൈവിധ്യങ്ങളെ ആദരിക്കാനുള്ള മനോഭാവവും ശക്തിപ്പെടുത്തുകയാണ് തീരുമാനത്തിലൂടെ അറബ് രാജ്യം. ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നടപടി വഴിവെക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന ഡിവോര്‍സ് കേസുകളിലടക്കം വ്യക്തിനിയമ-പിന്തുടര്‍ച്ചാവകാശപ്രകാര്യം ഇന്ത്യയില്‍ എത്രത്തോളം നിയമപരമായി അംഗീകാരമുണ്ടെന്ന ചോദ്യങ്ങളുയരുമ്പോഴാണ് പ്രത്യേകകോടതി പ്രസക്തമാവുന്നത്.

സ്വദേശികളുടേതിനു സമാനമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കേസുകള്‍ നിലവില്‍ യുഎഇയിലെ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനം ഉറപ്പാക്കുകയും നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി അമുസ്ലിംകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നതിലൂടെ സ്വാഭാവികമായും പ്രയോജനം കൂടുതല്‍ ഇന്ത്യകാര്‍ക്കായിരിക്കും. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് പ്രത്യേക കോടതി തുടങ്ങാന്‍ ഉത്തരവിട്ടത്.