വി.കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം നിസ്സാരനായി കണ്ടു പ്രാദേശിക നേതാക്കൾ പലരും കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചു
കണ്ണൂര്‍ : ക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പാർട്ടി പുനരന്വേഷിക്കണമെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ ആവശ്യം. നേതാക്കളുടെ ധാർഷ്ട്യമാണ് വലിയ പരാജയത്തിന് കാരണമെന്നും പ്രാദേശിക നേതാക്കൾ പലരും വി കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു. 12 മണിക്കൂറിലധികം നീണ്ട ഏരിയ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കിടയിൽ വാക്കേറ്റവും ഉണ്ടായി

പയ്യന്നൂരിൽ പാർട്ടിക്കുണ്ടായിരുന്നത് അമിത ആത്മവിശ്വാസം. വി കുഞ്ഞികൃഷ്ണനെ നിസ്സാരനായി കണ്ടു. രക്തസാക്ഷി ഫണ്ട് തട്ടിയത് ഉൾപ്പെടെ ആരോപണങ്ങൾ ശക്തമായപ്പോൾ നേതാക്കൾ ധിക്കാരത്തോടെ പ്രതികരിച്ചു. വരവ് ചെലവ് കണക്കുകൾ പുറത്തുവിടില്ലെന്ന ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വാക്കുകൾ തിരിച്ചടിയായി. പിണറായി വിജയന്റെ മൗനവും മടിയിൽ കനമുണ്ടെന്ന തോന്നൽ അണികളിൽ പടരാൻ കാരണമായി. രക്തസാക്ഷി ഫണ്ട് തട്ടിയെന്നറിഞ്ഞാൽ ആരെങ്കിലും പിന്നെ പാർട്ടിക്ക് വോട്ട് ചെയ്യുമോ? പയ്യന്നൂരിലും തളിപ്പറമ്പിലും പ്രശ്നപരിഹാരം കാണാനാകാതെ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. പ്രാദേശിക നേതാക്കൾ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വി കുഞ്ഞികൃഷ്ണനെ സഹായിച്ചു. രാമന്തളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ പാർട്ടി വോട്ടുകൾ മറിച്ചു.
ജനങ്ങളുടെ മുഖത്തു നോക്കാൻ പറ്റാത്ത വിധം പാർട്ടി നാണക്കേടിലായെന്നും ഏരിയ കമ്മറ്റി പിരിച്ചുവിടണമെന്നും മൂന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം എ പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പയ്യന്നൂരിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ തുറന്ന ചർച്ചയായത്.



