ജനീവ: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അതിര്‍ത്തിയിലെ സമാധാനം പുനസ്ഥപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ആദ്യമായാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നത്. കശ്‍മീരില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യ രാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി.ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥപിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ആദ്യമായാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 27 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഇന്ന് കശ്‍മീരിലെ ബന്ദിപൊര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. പുലര്‍ച്ചെ നടന്ന മണിക്കുറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ വന്‍ ആയുധശേഖരവും പിടികൂടി. രാവിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം സൊപോറില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ബന്ദിപൊര്‍, സൊപൊര്‍ മേഖലകളില്‍ സൈന്യവും പൊലീസും ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. പാക് ആക്രമണത്തില്‍ മച്ചലില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ ശശാങ്ക് സിംഗിന്റെ സംസ്കാരം ജന്മനാടായ ഉത്തര്‍പ്രദേശിലെ ഗാസിപൊറില്‍ നടന്നു.