ആയുര്‍വേദ മസാജിന്റെ മറവിൽ കോവളത്ത് പെണ്‍വാണിഭം
തിരുവനന്തപുരം: ആയുര്‍വേദ മസാജിന്റെ മറവിൽ കോവളത്ത് പെണ്‍വാണിഭം.സ്ത്രീകളെ നിരയായി നിർത്തി ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കാനുള്ള സൗകര്യം വരെ മസാജ് സെന്ററുകാർ ആവശ്യക്കാർക്ക് ഒരുക്കുന്നു. സ്ഥാപന ഉടമകളുടെ ഭീഷണിക്ക് വഴങ്ങി നിരവധി സ്ത്രീകളാണ് ഇത്തരം സെന്ററുകളിൽ കുടുങ്ങിയിട്ടുള്ളതെന്ന് കോവളം ടൂറിസം കേന്ദ്രത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കോവളം പൊലീസ് സ്റ്റേഷനും 100 മീറ്റർ അകലെയുള്ള ആയുർവേദ മസാജിംഗ് കേന്ദ്രത്തിലെത്തുമ്പോള്‍ തന്നെ ആവശ്യക്കാരെ സ്വീകരിക്കുന്നത് സ്ഥാപന ഉടമയുടെ സഹായിയായ ചെറുപ്പക്കാരൻ. ആവശ്യം അറിയിക്കേണ്ട താമസം.എല്ലാം റെഡി.ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കണമെങ്കിൽ വീണ്ടും പണം നൽകണം. പണം നൽകിയ ഉടൻ തൊട്ടടുത്തുള്ള മുറിയിലേക്ക്. പിന്നാലെ മുറിയിലേക്ക് സ്ത്രീയുമെത്തും.
500 രൂപ ആദ്യമേ ടിപ്പ് ആവശ്യപ്പെട്ടു. അരമണിക്കൂറാണ് അനുവദിച്ച സമയം. സ്ത്രീയെ ഇഷ്ടമായില്ലെന്ന് അറിയച്ചോതെോടെ സ്ത്രീ പുറത്തേക്ക് പോയി. മസാജിംഗ് സെന്റിനു പിറകിലുള്ള ഷെഡ്ഡിലാണ് സ്ത്രീകളെ താമസിപ്പിച്ചിരിക്കുന്നത്. പിന്നീട് അന്വേഷണം നീണ്ടത് വെള്ളാറുള്ള മസാജിംഗ് പാർലറിലാണ്. ഇവിടെ സ്ഥിതി കുറച്ചുകൂടി വ്യക്ത്യമാണ്. സ്ത്രീകളെ കാണാൻ വരെ സ്ഥാപന ഉടമ പണം ചോദിച്ചു.
പണം നൽകിയശേഷം ഉടമ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. മുറികളിൽ കമസ്റ്റമർമാരെയും കാത്ത് സ്ത്രീകൾ. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട സ്ത്രീകളാണ് ഇത്തരം സ്ഥാപനങ്ങളിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മസാജ് പാർലറുകളിൽ ജോലി വാഗ്ദാനം ചെയ്യും. ജോലി നൽകിയശേഷം സ്ഥാപന ഉടമ ഭീഷണിപ്പെടുത്തി പറയുന്ന ജോലി ചെയ്യിക്കും. ചൂഷണത്തിന്റെ വിവരങ്ങൾ മസാജ് സെന്ററിലെ ഒരു സ്ത്രീ ഞങ്ങളോട് വെളിപ്പെടുത്തി.
പുരുഷൻമാരെ സ്ത്രീകള്‍ മാസാജ് ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. എല്ലാ മസാജ് സെന്ററുകളും ഇങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നല്ല പറയുന്നത്. പക്ഷെ ടൂറിസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്ത് പണം കൊയ്യുന്ന സ്ഥാപനങ്ങളുമുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.