ചൈത്രക്കെതിരായ അന്വേഷണം; എഡിജിപി നാളെ റിപ്പോർട്ട് നൽകും
റെയ്ഡ് വിവരം അടുത്ത ദിവസം തന്നെ ചൈത്ര കോടതിയെ അറിയിച്ചുരുന്നുവെന്ന് എ ഡി ജിപിയുടെ റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ പാലിച്ചതിനാല്‍ കര്‍ക്കശ നടപടിക്ക് സാധ്യതയില്ലെന്ന് സൂചന. എന്നാല്‍ നടപടി വേണമെന്ന കര്‍ക്കശ നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം.
തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് എഡിജിപി നാളെ ഡിജിപിക്ക് നൽകും. ചൈത്രെക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. റെയ്ഡ് വിവരങ്ങൾ പിറ്റേ ദിവസം തന്നെ ചൈത്ര മജിസ്ട്രേറ്ററിനെ അറിയിച്ചിരുന്നു.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രണ കേസിലെ പ്രതികളായ ഡി വൈ എഫ് ഐ പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് 24ന് രാത്രി ചൈത്ര തെരേസയുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. എസ്പിക്കെതിരെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നൽകിയ പരാതിയിലാണ് അന്വേഷണം. ആദ്യം കമ്മീഷണർക്ക് നൽകിയ അന്വേഷണം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാമിന് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കൈമാറുകയായിരുന്നു.
പ്രതികളായവർ ഒളിവിൽ കഴിയുന്നവെന്ന വ്യക്തമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നൽകിയിട്ടുള്ള വിശദീകരണം. ഓഫീസിലേക്ക് തള്ളി കയറാൻണ ശ്രമിച്ചില്ലെന്നും ചെറുത്തുനിൽപ്പുണ്ടായില്ലെന്ന മൊഴിയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ നൽകിത്. പക്ഷെ ആരെയും പാർട്ടി ഓഫീസിൽ നിന്നും കസ്റ്റഡയിലെടുക്കാൻ കഴിയാതെ പോയതാണ് എസ്പിക്കെതിരെ സി പി എം ആയുധമാക്കുന്നത്. ഇതിന് കാരണം റെയ്ഡ് വിവരം സി പി എം നേതാക്കൾക്ക് പൊലീസിൽ നിന്നും ചോർന്ന് കിട്ടിയതാണെന്ന സൂചനയുമുണ്ട്. ചൈത്രക്കെതിരെ കർശന നടപടിവേണമെന്ന് സി പി എം ജില്ലാ നേതൃത്വത്തിൻറെ ആവശ്യം. ചൈത്രയുടെ നടപടികൾ നടപടിക്രമം പാലിക്കാതെയാണെന്ന് സി പി എം വിമർശിക്കുമ്പോൾ റെയ്ഡിന് പിറ്റേന്ന് തന്നെ എല്ലാ കാര്യങ്ങളും ചൈത്ര മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു.