കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയിൽ നിന്നും കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയെന്ന് പരാതി. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് സെൻ്റ് തെരേസാസ് അധികൃതരിൽ നിന്ന് ലഭിച്ചതെന്ന് മേയർ പറഞ്ഞു
കൊച്ചി: കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയിൽ നിന്നും കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയെന്ന് പരാതി. സെൻ്റ് തെരേസാസ് ശതാബ്ദി ആഘോഷത്തിൽ നിന്നാണ് കൊച്ചി മേയറിനെ ഒഴിവാക്കിയത്. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നും രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് സെൻ്റ് തെരേസാസ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു. പരാപാടിയിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്നുള്ള പ്രതിഷേധ സൂചകമായി നാവികസേന ആസ്ഥാനത്ത് രാഷ്ട്രപതിക്ക് നൽകിയ സ്വീകരണത്തിൽ നിന്ന് മേയർ വിട്ടുനിന്നു.
കൊച്ചി നഗരത്തോടുള്ള അനാദരവെന്ന് കൊച്ചി മേയർ
കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം അനിൽകുമാർ. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കി എന്നാണ് കോളേജ് അറിയിച്ചത്. ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതിൽ കാണുന്നതെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.


