ആനച്ചാലിന് സമീപത്തെ ആള്‍ത്തറ മുതല്‍ എല്ലക്കല്‍ ഭാഗത്തോളം 40 ഓളം കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്.

ഇടുക്കി: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയില്‍ അശാസ്ത്രിയ നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നു. ദേവികുളം താലൂക്കില്‍ നിലവില്‍ ഏറ്റവുമധികം നിര്‍മ്മാണങ്ങള്‍ നടക്കുന്നത് വൈദ്യുതി മന്ത്രിയുടെ നാട്ടിലാണ്. ആനച്ചാലിന് സമീപത്തെ ആള്‍ത്തറ മുതല്‍ എല്ലക്കല്‍ ഭാഗത്തോളം 40 ഓളം കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയുമുണ്ട്. കുഞ്ചുതണ്ണിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ വില്ലേജിലെ ഭൂമിയെക്കുറിച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് ദേവികുളം തഹസില്‍ദാര്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Add Asianetnews as a Preferred SourcegooglePreferred

ഇരുനില കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തും ഇരുനിലയ്ക്ക് മുകളിലേക്കുള്ള കെട്ടിടങ്ങള്‍ക്ക് ടൗണ്‍ പ്ലാനിംങ്ങ് അധികൃതരും നല്‍കിയ അനുമതിയുടെ ബലത്തിലാണ് നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നത്. നീലകുറുഞ്ഞി സീസണോനോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയുമില്ല. പലതും സീസണ്‍ മുന്നില്‍ കണ്ട് തിടുക്കത്തില്‍ നിര്‍മ്മിക്കുന്നവയാണ്. 

കെട്ടിടങ്ങള്‍ക്ക് സര്‍ക്കാരിന്റെ എന്‍.ഒ.സി ആവശ്യമില്ലാത്തതിനാല്‍ സംസ്ഥാനത്തെ പല വന്‍കിടക്കാരും മലമുകളിലെ കുന്നിചെരുവുകളും ചോലവനങ്ങളും വില കൊടുത്ത് വാങ്ങി വെട്ടിനിരത്തി നിര്‍മ്മാണങ്ങള്‍ നടത്തുകയാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് സാധിക്കുന്നുമില്ല. 

ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്. കഴിഞ്ഞ ദിവസം കുഞ്ചുതണ്ണി വില്ലേജിലെ അള്‍ത്തറയ്ക്ക് സമീപത്തുണ്ടായ ഉരുപൊട്ടലും തുടര്‍ന്ന് മൂന്നുനില കെട്ടിടം നിലംപൊത്തിയതും അശാസ്ത്രീയമായ ഭൂവിനിയോഗത്തിന്റെയും കെട്ടിട നിര്‍മ്മാണത്തിന്റെയും ഫലമാണ്. 

ഭൂമിയുടെ ചരിവ്, കിടപ്പ് മണ്ണൊലിപ്പിനുള്ള സാധ്യത എന്നിവയെ കുറിച്ചൊന്നും യാതൊരുവിധ പഠനവും നടത്താതെയാണ് പഞ്ചായത്തും ടൗണ്‍ പ്ലാനിംങ്ങ് അധികൃതരും നിര്‍മ്മാണങ്ങള്‍ക്ക് അനുമതികള്‍ നല്‍കുന്നത്. വകുപ്പുകളുടെ ഇത്തരം സമീപനങ്ങള്‍ പരിശോധിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. 

ആള്‍ത്തറ മുതല്‍ എല്ലക്കല്‍വരെയുള്ള ഭൂമിയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ.ഷാജി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാലവര്‍ഷം ശക്തമായാല്‍ ആനച്ചാല്‍, പള്ളിവാല്‍ മേഖലകളില്‍ മണ്ണിടിയാന്‍ സാധ്യതയുണ്ട്. മൂന്നാര്‍ എംജി. കോളനിയിലും സ്ഥിതി മറ്റൊന്നല്ല. പട്ടികവര്‍ഗ്ഗക്കായി അനുവദിച്ചിരിക്കുന്ന കോളനിയില്‍ ബഹുനില കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. പലതിനും സര്‍ക്കാരിന്റെ അനുമതിയില്ല. മഴ ശക്തമായാല്‍ അപകടങ്ങളുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പലരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.