സ്ത്രീധനം കണക്കുകൂട്ടാന്‍ വെബ്സൈറ്റ് നിയമവിരുദ്ധമെന്ന് മനേക

ദില്ലി: വരന്‍റെ യോഗ്യത അനുസരിച്ച് സ്ത്രീധനം എത്ര വേണം എന്ന് കണക്കുകൂട്ടാന്‍ സഹായിക്കുന്ന 'ഡൗറി കാല്‍കുലേറ്റര്‍' വെബ്സൈറ്റ് നിരോധിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി. വെബ്സൈറ്റ് നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനേകാ ഗാന്ധി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന് കത്തയച്ചു. 

വരന്‍റെ ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, വരുമാനം, തുടങ്ങിയവ നല്‍കി സ്ത്രീധനം എത്ര ലഭിക്കുമെന്ന് കണക്കുകൂട്ടാനുള്ള വെബ്സൈറ്റാണ് ഡൗറി കാല്‍കുലേറ്റര്‍. കഴിഞ്ഞ ദിവസമാണ് ഇത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുമെന്നും കത്തില്‍ മനേകാ ഗാന്ധി പറഞ്ഞു.

ഇത് നാണക്കേട് മാത്രമല്ല, നിയമ വിരുദ്ധവുമാണെന്നും മനേക വ്യക്തമാക്കി. അതേസമയം സ്ത്രീധനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കളിയാക്കുന്നതാണ് ഈ വെബ്സൈറ്റെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സ്ത്രീധനം വാങ്ങുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.