മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വന്നതിന് പിന്നാലെയാണ് പരിശീലനത്തിനിടെ ഓരാള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്താകുന്നത്. കബനീ ദളത്തിന്റെ മുതിര്‍ന്ന നേതാവും പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മ്മി വളന്റിയറുമായിരുന്ന തളിക്കുളം സ്വദേശി രാജന്‍ എന്ന സിനോജ് ആണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പിടിച്ചെടുത്ത രേഖകളിലുള്ളത്. 2014 ജൂണ്‍ 16 നായിരുന്നു സംഭവം. 

പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയുടെ പേരിലാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. സിനോജിന്റെ മൃതശരീരം ചിതറിതെറിച്ചിരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും വനത്തിന് പുറത്തെത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ മൃതശരീരം വനത്തില്‍ അടക്കം ചെയ്തുവെന്നും പറയുന്നു. ജനാധിപത്യ പൗരാവകാശ പ്രവര്‍ത്തകരുമായി ചേര്‍ന്ന് മരണവിവരം വീട്ടുകാരെ അറിയിക്കാനും പരസ്യമായി അനുസ്മരണ സമ്മേളനം നടത്താനും കുറിപ്പില്‍ ആഹ്വാനം ചെയ്യ്ന്നുണ്ട്. 

ഇതിനൊപ്പം സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്‌പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന മുന്നറിയിപ്പും കുറിപ്പില്‍ നല്‍കുന്നു. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ മൈനുകള്‍ പൊട്ടിക്കുന്നതിന്റെ പരിശീലന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വിവിധ സ്ഥലങ്ങളിലായി മൈനുകള്‍ സ്ഥാപിച്ച് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് കേരളത്തിലെ വനമേഖലയാണോ എന്നത് സംബന്ധിച്ച് സ്ഥരീകരണമില്ല. 30 തോളം യുവാക്കളെ ദൃശ്യങ്ങളില്‍ കാണാന്നുണ്ട്. പിടിച്ചെടുത്ത പെന്‍ ഡ്രൈവുകളില്‍ കേരളത്തിന് പുറത്തുള്ള പരിശീലന ദൃശ്യങ്ങളും ഉണ്ട്.