മുംബൈ: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളിലും കോളജ് പ്രവേശനത്തിനും സംവരണം ആവശ്യപ്പെട്ട് മുംബൈയില്‍ പടുകൂറ്റന്‍ റാലി. എട്ടു ലക്ഷം പങ്കെടുത്ത റാലിയില്‍ മുംബൈയിലെ റോഡ്, ട്രാഫിക് ഗതാഗതം സ്തംഭിച്ചു. കാവി കൊടികളുമായാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. 

ചെറുപ്പക്കാരും വൃദ്ധരുമടക്കം എട്ടു ലക്ഷം പങ്കെടുത്ത റാലിയെ നിയന്ത്രിക്കാന്‍ പ്രദേശത്തുണ്ടായിരുന്നതാകട്ടെ 10,000 പോലീസുകാരും. കഴിഞ്ഞ വര്‍ഷം മറാത്ത സമുദായം നടത്തിയ ചെറിയ പ്രകടനങ്ങള്‍ക്കു ശേഷമാണ് ഇന്നത്തെ കൂറ്റന്‍ പ്രകടനം. ഏതു പ്രതിസന്ധിവന്നാലും സര്‍വീസ് മുടക്കാത്ത ഡബ്ബവാലകള്‍ വരെ ഇത്തവണ പണിമുടക്കി. ഗതാഗത സംവിധാനം താറുമാറായതോടെ നഗരത്തിലെ 400 ഓളം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. 

കാര്‍ഷിക മേഖലയില്‍ തിരിച്ചടി പതിവായതും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതുമാണ് സംവരണം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് തിരിയാന്‍ മറാത്ത സമുദായത്തെ പ്രേരിപ്പിച്ചത്.