മക്കയിലെ വിശാലമായ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്തു വെച്ചാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നീക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ആറു കോഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 546 പേര്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഡെപ്യൂട്ടേഷനില്‍ ഇന്ത്യയില്‍ നിന്നും എത്തിയിട്ടുണ്ട്. 

മക്കയിലും മദീനയിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള താമസം, യാത്ര, ചികിത്സ തുടങ്ങി തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടത് ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ഈ വളണ്ടിയര്‍മാര്‍ ആണ്.

വഴി തെറ്റിയ തീര്‍ഥാടകരെ എത്തിക്കുന്നതും, മൊബൈല്‍ മെഡിക്കല്‍ സേവനം നിയന്ത്രിക്കുന്നതും, കാണാതായ സാധനങ്ങളെ കുറിച്ച് പരാതിപ്പെടുന്നതുമെല്ലാം ഈ കേന്ദ്രത്തിലാണ്. കൂടുതല്‍ തീര്‍ഥാടകര്‍ ഉള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ സേവനം ഏറെ മെച്ചപ്പെട്ടതാണ്.