കുറുക്കുവഴി കയ്യോടെ പിടിച്ച് പരീക്ഷ നടത്തിപ്പുകാര്‍ യുവാവിനെതിരെ പൊലീസ് കേസ്

മീറററ്റ്: എസ്.ഐ ടെസ്റ്റില്‍ പാസാകാന്‍ ഉയരം പോരെന്ന് തോന്നിയ അന്‍കിത് കുമാര്‍ എങ്ങനെയും ടെസ്റ്റ് പാസ്സാകണമെന്ന് തന്നെ തീരുമാനിച്ചു. പല വഴികളും ആലോചിച്ച് ഒടുവില്‍ കണ്ടെത്തിയ മാര്‍ഗമാണ് മീററ്റിലെ പരീക്ഷാ സെന്‍ററില്‍ വച്ച് പിടിക്കപ്പെട്ടത്. 168 സെ.മീറ്ററാണ് എസ്.ഐ ടെസ്റ്റിന്‍റെ ഭാഗമായി ശാരീരിക ക്ഷമത തെളിയിക്കാന്‍ വേണ്ട ഉയരം. എന്നാല്‍ അന്‍കിതിന് ഒരു സെ.മീ ഉയരം കുറവായിരുന്നു. 

ഉയരമുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ മാത്രമേ പരീക്ഷ ജയിക്കാനാകൂ എന്ന് അന്‍കിതിന് മനസ്സിലായി. ഇതിനായി അന്‍കിത് അല്‍പമധികം ഹെന്ന വാങ്ങി. മുടിയുടെ അടിയിലായി കട്ടിയില്‍ ഹെന്ന വച്ച്, ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകി വച്ചു. 

ഉയരമളക്കുന്ന ഉപകരണത്തിലെ ഇരുമ്പു പ്ലേറ്റും തലയോട്ടിയും തമ്മില്‍ വ്യത്യാസം ഉള്ളതായി തോന്നിയതോടെ പരീക്ഷ നടത്തിപ്പുകാര്‍ക്ക് സംശയമായി. തുടര്‍ന്ന് നടത്തിയ വിശദപരിശോധനയിലാണ് ഹെന്ന വച്ച് ഉയരം കൂട്ടാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

എഴുത്തുപരീക്ഷ നേരത്തേ നന്നായി ചെയ്തുവെന്നും ഉയരക്കുറവിന്‍റെ പേരില്‍ പുറത്താകാന്‍ വയ്യാത്തത് കൊണ്ടാണ് കടുംകൈ ചെയ്തതെന്നും അന്‍കിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പരീക്ഷയില്‍ നിന്ന് അന്‍കിത് പുറത്തായി. വഞ്ചനാ ശ്രമത്തിന് അന്‍കിതിനെതിരെ കേസുമെടുത്തിട്ടുണ്ട്.