മാർപാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും.
കൊച്ചി: മദർ ഏലീശ്വയെ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഔദ്യോഗികമായി ഇന്ന് ഉയർത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ വത്തിക്കാനിൽ നേരത്തെ പൂർത്തിയായിരുന്നു. എറണാകുളം വല്ലാർപാടം ബസിലിക്കയിൽ വൈകിട്ട് നാലിലാണ് ചടങ്ങ്. മാർപാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടർ ലയോ പോൾ ദോ ജെറില്ലി സന്ദേശം നൽകും. തുടർന്ന് മദറിന്റെ തിരുശേഷിപ്പ് വല്ലാർപാടം പള്ളിയിലെ അൾത്താരയിൽ പ്രതിഷ്ഠിക്കും. ഇതിനെ മുന്നോടിയായി ഉള്ള ഛായാചിത്ര പ്രയാണം വരാപ്പുഴയിൽ നിന്നും കൂനമ്മാവിൽ നിന്നും ആരംഭിക്കും. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദർ ഏലീശ്വ 1831ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. 1913 ൽ ആയിരുന്നു മരണം. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമലീത്ത സന്യാസിനി സഭയായ തേഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന് 1866 ൽ രൂപം നൽകി.


