മസ്‌ക്കറ്റ്: ഒമാനിലെ മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനല്‍ അടുത്ത മാസം 20 ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഒമാൻ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. 75 ശതമാനം പരീക്ഷണ പറക്കലും വിജയകരമായി പൂർത്തീകരിച്ചതായി ഒമാൻ സിവിൽ എവിയേഷൻ വിഭാഗം വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി 

പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുവാൻ ശേഷിയുള്ള മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനല്‍ മാര്‍ച്ച് 20ന് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. ഡിസംബർ ഇരുപത്തി മൂന്നിന് ആരംഭിച്ച പരീക്ഷണ പാറക്കലിന്‍റെ എഴുപത്തി അഞ്ചു ശതമാനം വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു. പതിനൊന്നു പരീക്ഷണ പറക്കൽ കൂടി ബാക്കിയുണ്ട് .

 ഇരുപത്തി അയ്യായിരത്തോളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിവിധ പ്രവർത്തനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തീകരിച്ചത്. വിവിധ വകുപ്പുകളിലേക്കുള്ള ജീവനക്കാരുടെ പരിശീലനങ്ങളും പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അല്‍ സാബി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

 യാത്രക്കാരുടെ സൗകര്യത്തിനായി ഇരുപതു സെൽഫ് സർവീസ് ചെക്ക് ഇൻ കൗണ്ടറുകൾ ഉള്‍പ്പടെ 118 ചെക്ക് ഇൻ കൗണ്ടറുകൾ , 22 എമിഗ്രേഷൻ കൗണ്ടറുകൾ, ബാഗെയ്ജ് നീക്കത്തിന് പത്തു കൺവേയർ ബെൽറ്റുകൾ, 29 കാത്തിരിപ്പ് കേന്ദ്രങ്ങൾ, തൊണ്ണൂറു മുറിയുള്ള ചതുർ നക്ഷത്ര ഹോട്ടൽ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, മറ്റു റീറ്റെയ്ൽ സ്റ്റോറുകൾ. ഭക്ഷണ ശാലകൾ, വിവിധ അന്താരാഷ്ട്രാ കോഫീ ഷോപ്പുകൾ എന്നിവയും തയ്യാറായി കഴിഞ്ഞു.
യാത്രക്കാര്‍ക്ക് നേരിട്ട് ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് കടക്കുവാൻ 40 ആകാശ നടപ്പാതകളുടെയും പണികൾ പൂർത്തിയായിക്കഴിഞ്ഞു . 

580000 ക്യുബിക് മീറ്റര്‍ വിസ്തൃതിയാണ് പുതിയ ടെര്‍മിനിലിനുളളത്. പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി, മസ്ക്കറ്റ് വിമാനത്താവളത്തിന് ഇപ്പോഴുള്ളതിനേക്കാൾ  ആറിരട്ടി യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.