ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ തീവ്രവാദ വിരുദ്ധ പോരാട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീനഗര്‍: ഗവര്‍ണ്ണര്‍ ഭരണത്തിലായ ജമ്മുകശ്മീരില്‍ ഭീകര വിരുദ്ധ പോരാട്ടത്തിന് എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കമാന്‍ഡോകളുടെ ഒരു സംഘം ഇപ്പോള്‍ തന്നെ കശ്മീര്‍ താഴ്വരയിലുണ്ടെന്നും ഇവരുടെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്തുമെന്നും ഉന്നത ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ തീവ്രവാദ വിരുദ്ധ പോരാട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കശ്മീരിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുള്ള പരിശീലമാണ് കമാന്‍ഡോകള്‍ക്ക് നല്‍കുന്നത്. ഇത് കഴിയുന്നതോടെ ഇവരെ ജമ്മു കശ്മീര്‍ പൊലീസിന്റെ കീഴില്‍ വിന്യസിക്കും. ഭീകര വിരുദ്ധ പോരാട്ടങ്ങളുടെ നോഡല്‍ ഏജന്‍സിയായി സംസ്ഥാന പൊലീസ് സേനയാണ് പ്രവര്‍ത്തിക്കുന്നത്. 

1984ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷമാണ് സായുധ സേനാ വിഭാഗമായ എന്‍എസ്ജി രൂപം കൊള്ളുന്നത്. മുംബൈ ഭീകരാക്രമണവും പഠാന്‍കോട്ട് ഭീകരാക്രമണവും പ്രതിരോധിക്കാന്‍ എന്‍എസ്ജി കമാന്‍ഡോകളെ വിന്യസിച്ചിരുന്നു. 7500ഓളം കമാന്‍ഡോകളാണ് എന്‍എസ്ജിയിലുള്ളത്.