പാപ്പനംകോട് ഉപതെരെഞ്ഞെടുപ്പ് ; പരസ്യപ്രചരണം നാളെ അവസാനിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷലെ പാപ്പനംകോട് വാർഡിലെ ഉപതെരെഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന ഘട്ടമായതോടെ പ്രചാരണത്തിന് വീറും വാശിയുമേറി. സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ ബിജെപിയും സീറ്റ് പിടിച്ചെടുക്കാൻ സിപിഐഎമ്മും ശക്തമായ പ്രചാരണമാണ് വാർഡിൽ നടത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയുമുണ്ടായിരുന്നു പാപ്പനംകോട് വാർഡിലെ പ്രചാരണത്തിന്. മൂന്ന് മുന്നണികൾക്കുമായി സംസ്ഥാന നേതാക്കൾ തന്നെ പ്രചാരണത്തിനിറങ്ങി. സിനിമാതാരവും എം എം എൽയുമായ മുകേഷിനെ എത്തിച്ച് സിപിഐഎം റോഡ്ഷോ നടത്തിയപ്പോൾ ബിജെപി സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കി.
ബിജെപി കൗൺസിലറായ ചന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ ബിജെപി ശക്തമായ പോരാട്ടമണ് നടത്തുന്നത്. ജിസ് ആശാനാഥാണ് ബിജെപി സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ 2518 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപി സിപിഐഎമ്മിൽ നിന്ന് പിടിച്ചെടുത്ത സീറ്റാണ് പാപ്പനംകോട്. അതിനാൽ ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കെ മോഹനനാണ് സിപിഐഎം സ്ഥാനാർത്ഥി.
എഞ്ചിനിയറിംഗ് വിദ്യാർത്ഥി സി.കെ അരുൺ വിഷ്ണുവാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി.
28നാണ് വോട്ടെടുപ്പ് അടുത്ത ദിവസം തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.