ബോധപൂർവം ചെയ്തതാണോ എന്ന് സം‌ശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ​ഗുരുതര ആരോപണം.

മലപ്പുറം: നിലമ്പൂർ വഴിക്കടവിലെ അപകടത്തിൽ സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബോധപൂർവം ചെയ്തതാണോ എന്ന് സം‌ശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ​ഗുരുതര ആരോപണം. രാഷ്ട്രീയ ​ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രൻ ആരോപിച്ചു. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു. വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഗുരുതര ആരോപണം. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ ഫെൻസിങ് ഇല്ലായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. വൈകുന്നേരം ആണ് കെട്ടിയത്. രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്നതിലാണ് കാര്യങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്. സർക്കാർ അത് പരിശോധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ഇതിന്റെ ഗുണഭോക്താക്കൾ ആരാണെന്നും ശശീന്ദ്രന്‍ ചോദിച്ചു. ചിലരുടെ താൽപര്യം സംരക്ഷിക്കാൻ ആരെങ്കിലും ചെയ്തതാണോ? പ്രതിപക്ഷം വിഷയ ദാരിദ്യം അനുഭവിക്കുന്നുണ്ട്. പ്രചരണം കൊഴുപ്പിക്കാൻ, മലയോര ജനതയെ ഇളക്കിവിടാൻ ബോധപൂർവ്വം ചെയ്തതാണോ എന്ന് ചിന്തിക്കുന്നതിൽ യുക്തി ഇല്ല എന്ന് പറയാൻ ആകില്ലെന്നും വനംമന്ത്രി ആരോപിച്ചു. 

വനംമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. വനംമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും സണ്ണി ജോസഫ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.