ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയിലെ മലയാള ഭാഷ എക്സിക്യൂട്ടിവ് അംഗമായി പ്രഭാവർമ്മ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രഭാവര്‍മ്മയായിരിക്കും ഇനി ജനറല്‍ കൗണ്‍സിലില്‍ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്നത്. ഡോ അജിത‌് കുമാർ മത്സരിക്കാതെ പിൻമാറി. 

കവിയും, ചലച്ചിത്രഗാന രചയിതാവും, പത്രപ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. വ്യാസ മഹാഭാരതത്തെ അടിസ്ഥാനമാക്കി പ്രഭാ വര്‍മ്മ രചിച്ച 'ശ്യാമമാധവത്തില്‍' ശ്രീ കൃഷ്ണന്റെ ജീവിതകഥയാണ് വിവരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് പ്രഭാവര്‍മ്മ.

കന്നഡ കവിയും നോവലിസ്റ്റുമായ പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖര്‍ കമ്പാര്‍ സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനാകും. അക്കാദമിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായി തോറ്റു. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്‍റെ ജയം. 89 പേരാണ് ആകെ വോട്ടുചെയ്തത്. കമ്പാറിന് 56 വോട്ടും പ്രതിഭ റായിക്ക് 29 വോട്ടുമാണ് ലഭിച്ചത്. ഒഡീഷ ബാലചന്ദ്ര നെമാടെയ്ക്ക് 4 വോട്ട് മാത്രമാണ് ലഭിച്ചത്. മാധവ് കൗശിക് വൈസ് പ്രസിഡന്‍റ് ആകും.